കൊച്ചി ബിപിസിഎല്ലിൽ നിന്നുള്ള ഇന്ധന നീക്കവും പാചകവാതക വിതരണവും തടസ്സപെട്ടു. ലേബർ കമ്മിഷണർ ആവശ്യപെട്ടിട്ടും അമ്പലമേട്ടിലെ ലൂബിക്രന്റ് ഡിപ്പോ തുറക്കാൻ കമ്പനി തയാറാകാത്തതിൽ പ്രതിഷേധിച്ച് കരാർ തെഴിലാളികൾ പണിമുടക്കിയതാണ് വിതരണം തടസപെടാൻ കാരണം.
കരാർ പുതുക്കുന്നതിന് മുന്നോടിയായി തൊഴിലാളികൾ വേതന വർധന ആവശ്യപെട്ടു. ചർച്ചയ്ക്ക് പോലും തയാറാകാതെ അമ്പലമേട്ടിലെ ലൂബിക്രന്റ് ഡിപ്പോ അടച്ചുപൂട്ടിയാണ് പൊതുമേഖല സ്ഥാപനമായ ഭാരത് പ്രെട്രോളിയം തൊഴിലാളികളുടെ ആവശ്യത്തെ പ്രതിരോധിച്ചത്. പ്രശ്ന പരിഹാരത്തിനായി ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ ഒരു ഡസനിലധികം ചർച്ച നടന്നു. കമ്പനി തുറക്കാമെന്ന് മാനേജ്മെന്റ് ഉറപ്പും നൽകി. എന്നാൽ ഡിപ്പോ പൂട്ടി നാൽപത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയുമില്ല.
ഇതോടെയാണ് ബിസിപിഎല്ലിന്റെ വിവിധ സ്ഥാപനങ്ങളിൽ ജോലി നോക്കുന്ന എണ്ണൂറിലധികം കരാർ തൊഴിലാളികൾ പണിമുടക്കിയത്. പെട്രോളിയം ഉൽപന്നങ്ങളുടേയും പാചകവാതകത്തിന്റേയും നീക്കം തടസപെട്ടു. എറണാകുളത്ത് ബിപിസിഎൽനേരിട്ട് നടത്തുന്ന പെട്രോൾ പമ്പുകളും പ്രവർത്തിച്ചില്ല.
പ്രശ്നപരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് സംയുക്തസമരസമിതിയുടെ തീരുമാനം.