കൊച്ചിക്ക് മുകളിലൂടെ തലസ്ഥാനത്തേക്ക് പറന്ന് എറണാകുളം ജില്ലയിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കുരുന്നുകൾ. സർവശിക്ഷാ അഭിയാൻ തൃപ്പുണിത്തുറ ബിആർസിക്ക് കീഴിലുള്ള അൻപത് കുരുന്നുകളാണ് അപ്രതീക്ഷിത ആകാശയാത്ര നടത്തിയത്.
ആദിത്യന്റേയും കെവിന്റേയും സ്വപ്നത്തിൽ പോലും ഇന്നുവരെ ഉണ്ടായിരുന്നില്ല ഇങ്ങിനെയൊരു വിമാനയാത്ര. തിരുവോണ നാളിൽ തീർത്തി അപ്രതീക്ഷിതമായാണ് യാത്രക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം ഇവരെ തേടിയെത്തുന്നത്. തൃപ്പുണിത്തുറ ബിആർസിയുടെ കീഴിലുള്ള 70 സ്കൂളുകളിലായി നാനൂറിലധികം ഭിന്നശേഷിക്കാരായ കുട്ടികളാണുള്ളത്. ഇവരിൽ ആകാശയാത്രയ്ക്കുള്ള ഭാഗ്യം ലഭിച്ചത് അൻപത് പേർക്കും. നെടുമ്പാശേരിയിൽ നിന്ന് തിരുവനന്തുപത്തേക്കായിരുന്നു വിമാനയാത്ര. സെക്രട്ടേറിയറ്റും, നിയമസഭയും, കാഴ്ചബംഗ്ലാവുമെല്ലാം സന്ദർശിച്ച് വൈകിട്ടോടെ മടക്കം
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, പ്രവാസി വ്യവസായി ലൂയിസ് കുര്യാക്കോസ് എന്നിവർ ചേർന്നാണ് വിമാനയാത്രയുടെ ചെലവ് വഹിച്ചത്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി എസ്എസ്എ ആദ്യമായാണ് വിമാനയാത്ര സംഘടിപ്പിക്കുന്നതും