മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് ദേശീയ സുരക്ഷാ സേന. അണക്കെട്ടിലെ വെളിച്ച സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് കേരളത്തിന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ക്യാപ്റ്റൻ അനൂപ് സിങ്ങിന്റെ നേതൃത്വത്തിലുളള എൻഎസ്ജി സംഘമാണ് പരിശോധനയ്ക്കെത്തിയത്. തമിഴ്നാട് ജല അതോറിറ്റിയുടെ ബോട്ടിൽ രാവിലെ പതിനൊന്നിന് സംഘം അണക്കെട്ടിലേക്ക് പുറപ്പെട്ടു.
കേരളത്തിന്റെ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു. സിഐ ഉൾപ്പെടെ പതിനഞ്ച് പൊലീസുകാർ മാത്രമാണ് അണക്കെട്ടിലുണ്ടായിരുന്നത്. 127 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. സുരക്ഷ സംവിധാനങളിൽ സംഘം തുൃപ്തതരല്ല. അപാകതകൾ ചൂണ്ടികാട്ടി കേന്ദ്ര സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകും. തമിഴ്നാടിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ദേശീയ സുരക്ഷ സേന പരിശോധനയ്ക്കെത്തിയത്. അണക്കെട്ടിന്റെ സുരക്ഷാ ചുമതല കേന്ദ്ര സേനയെ ഏൽപ്പിക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.