കേരളത്തില്‍ ആത്മഹത്യ കൂടുന്നതിന്റെ കാരണവും പരിഹാരവും കണ്ടെത്തണമെന്ന് മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിള. ഓര്‍ത്തഡോക്സ് സഭ മാനവ ശാക്തീകരണ വിഭാഗം കോട്ടയത്ത് സംഘടിപ്പിച്ച ആത്മഹത്യാ പ്രതിരോധ ദിനാചരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന അവര്‍. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുമ്പോഴും ഇവിടെ പിന്നാക്ക വിഭാഗങ്ങളും സ്ത്രീകളും കുട്ടികളും പീഡനം അനുഭവിക്കുന്നുണ്ടെന്ന് ഇറോം ശര്‍മിള പറഞ്ഞു..
വിജയങ്ങൾ മാത്രമല്ല പരാജയത്തെയും അംഗീകരിക്കാൻ യുവതലമുറയെ പ്രാപ്തരാക്കണമെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു.
മാനവശാക്തീകരണ വിഭാഗം പ്രസിഡന്റ് മാത്യൂസ് മാർ തേവോദോസിയോസ് അധ്യക്ഷനായി. സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് ആത്മഹത്യാവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാദര്‍ വർഗീസ് ലാൽ സംവിധാനം ചെയ്ത ആത്മഹത്യാ വിരുദ്ധ സന്ദേശം അടങ്ങുന്ന 'ടാഗ്' എന്ന ഹ്രസ്വചിത്രം ചടങ്ങില്‍ പ്രദർശിപ്പിച്ചു. സന്ദേശ മാരത്തൺ ജില്ലാ പോലീസ് മേധാവി വി.എം.മുഹമ്മദ് റഫീഖ് ഫ്ലാഗ് ഓഫ് ചെയ്തു. സമ്മേളനത്തിനു മുന്നോടിയായി ഇറോം ശർമ്മിളയും ഭർത്താവ് ഡെസ്മണ്ട് കുടിഞ്ഞോയും സഭാ ആസ്ഥാനമായ ദേവലോകത്ത് കാതോലിക്കാ ബാവായുമായി ചർച്ച നടത്തി.