ആലുവ ജില്ലാ ആശുപത്രിയിൽ ഉപയോഗശൂന്യമായി കിടന്ന രോഗനിർണയ ഉപകരണങ്ങളടക്കം പ്രവർത്തനക്ഷമമാക്കി ഒരു കൂട്ടം വിദ്യാർഥികൾ. പെരുമ്പാവൂർ പോളിടെക്്നിക്കിലെ അൻപതോളം വിദ്യാർഥികളാണ് അഞ്ച് ദിവസം കൊണ്ട് ആശുപത്രിയിൽ സന്നദ്ധസേവനത്തിന്റെ പുത്തൻ മാതൃക തീർത്തത്.
പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്നിക്കിലെ നാഷണൽ സർവീസ് സ്കീം സാങ്കേതിക സെല്ലിലെ വിദ്യാർഥികളാണ് അൻപത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കാലപഴക്കം ചെന്നതും ഉപയോഗശൂന്യവുമായ ഉപകരണങ്ങൾ പുനർജനിപ്പിച്ചത്. വീൽ ചെയർ മുതൽ എക്്സ് റേ മെഷിനടക്കം ഇവർ അഞ്ച് ദിവസം കൊണ്ട് അറ്റകുറ്റപണി തീർത്ത് പെയിന്റും പൂശി നൽകി. ഡയാലിസിസ് യൂണിറ്റിലെ അഞ്ച് ലക്ഷം രൂപ വില വരുന്ന ഉപകരണങ്ങളും ഇവർ നേരെയാക്കി നൽകി. തുരുമ്പ് പിടിച്ച ഒാപ്പറേഷൻ ടേബിളും, കട്ടിലുകളും, മേശയും, ഡ്രിപ് സ്റ്റാന്റുമെല്ലാം പുത്തൻ മോടിയിൽ തിരികെയെത്തിച്ചു
ഉപകരണങ്ങളിൽ മാത്രമല്ല ഇവർ കരവിരുത് തെളിയിച്ചത്. പഴയ ആശുപത്രി കെട്ടിടത്തിലെ വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ എന്നിവയുടെ അറ്റകുറ്റപണികൾ തീർത്തു. എൻ എസ് എസ് സാങ്കേതിക സെല്ലിന് കീഴിലുള്ള വിദ്യാർഥികൾ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾ അടക്കമുള്ള ആതുലയങ്ങളിൽ ഈ പദ്ധതി നടപ്പാക്കുന്നുണ്ട്