ആലപ്പുഴ ∙ തല പോയാലും ഹെൽമറ്റ് വെയ്ക്കില്ലെന്നു വാശിയുള്ളവരുടെ എണ്ണവും അപകടവും പെരുകുന്നു. ഹെൽമറ്റ് ധരിക്കാത്തവരെ പിടികൂടണമെന്നു കർശന നിർദേശമുണ്ടെങ്കിലും ഗതാഗത നിയന്ത്രണത്തിന്റെയും മറ്റും ജോലിഭാരത്തിൽപ്പെട്ട പൊലീസിനു ഹെൽമറ്റ് വേട്ടയ്ക്കു സമയവുമില്ല.
അമിത വേഗത്തിലും അശ്രദ്ധയോടും മദ്യം കഴിച്ചും വാഹനം ഓടിക്കുന്നവരെ അടുത്ത കാലംവരെ പിടികൂടിയിരുന്നു. കുറച്ചു നാളായി പിടികൂടുന്ന ഏർപ്പാടില്ല. മദ്യം കഴിച്ചു വാഹനം ഓടിയ്ക്കുന്നവരോടു യാതൊരു ദാക്ഷിണ്യവും കാണിക്കാതെ അപ്പോൾതന്നെ ലൈസൻസ് റദ്ദു ചെയ്യണമെന്നാണു പൊലീസ് വകുപ്പിന്റെ ഉത്തരവ്.
എന്നാൽ പൊലീസ് ഹെൽമറ്റ് പിടിത്തം ഉപേക്ഷിച്ചതോടെ അമിത വേഗക്കാരെയും അശ്രദ്ധമായി ഓടിക്കുന്നവരെയും മദ്യം കഴിച്ച് ഓടിക്കുന്നവരെയും ധാരാളമായി റോഡിൽ കാണാം. ഇത്തരക്കാർ ഉണ്ടാക്കുന്ന വാഹനാപകടങ്ങളും മരണങ്ങളും വർധിക്കുകയാണ്. നിയമം പാലിക്കാതെ വാഹനം ഓടിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ എണ്ണവും കൂടിയിട്ടുണ്ട്.
ഹെൽമറ്റില്ലാതെയും മറ്റും വാഹനം പിടിച്ചാൽ ഫൈൻ ഈടാക്കുന്നതിനുള്ള ടിആർ അഞ്ച് എന്ന രസീത് എഴുതി ഒപ്പിട്ടു വാഹന ഉടമയ്ക്കു കൊടുക്കേണ്ടത് എസ്ഐയുടെ ചുമതലയാണ്. എന്നാൽ പൊലീസുകാരുടെ സേവനം പ്രധാനമായും ഗതാഗത നിയന്ത്രണത്തിനുവേണ്ടി മാറ്റിവെയ്ക്കുന്നതിനാൽഎസ്ഐമാരുടെ സേവനം ലഭിക്കാതെ വരുന്നു.
ഓണക്കാലത്തുള്ള വാഹന പരിശോധനയും ഹെൽമറ്റ് പിടിത്തവും നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമായി. ഇക്കാരണങ്ങൾ കൊണ്ടായിരുന്നു ഹെൽമറ്റ് പിടിത്തം താൽക്കാലികമായിട്ടാണെങ്കിലും ഉപേക്ഷിക്കേണ്ടിവന്നതെന്നും പൊലീസ് പറയുന്നു.