ആന ഇടഞ്ഞതോടെ ജീവിതം താറുമാറായ കഥയാണ് ആലപ്പുഴ അനന്തൻകരിക്കാർക്ക് പറയാനുള്ളത്. കിടപ്പാടം പോലും നഷ്ടപ്പെട്ടവർക്ക് പരിഹാരം ലഭിക്കാതെ വന്നതോടെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലുമാണ്.
ഈ പ്രതിഷേധം അന്തിയുറങ്ങാനുള്ള സാഹചര്യത്തിന് വേണ്ടിയാണ്. ചൊവ്വാഴ്ച രാത്രി ഇടഞ്ഞ ആന അടിച്ചു തകർത്തത് രമണറെയും കുടുംബത്തിന്റെയും ഓടുമേഞ്ഞ ഒരു ചെറിയ വീടാണ്. നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഇന്നലെ ഉറപ്പുനൽകിയിരുന്നെങ്കിലും വീട്ടുകാർക്ക് ആശങ്കയുണ്ട്. വീട് പൂർണമായും തകർന്നതോടെ ഇന്നലെ ബന്ധുവീട്ടിലാണ് നാലു പേർ അടങ്ങിയ രമണന്റെ കുടുംബം കഴിഞ്ഞത്.
തുറവുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ സോമനും പൊലീസ് ഉദ്യോഗസ്ഥരും ഇടപെട്ടതോടെയാണ് പ്രതിഷേധം അൽപം ശമിച്ചത്. ആനയെ കാണാൻ ആളുകൾ കൂടിയതോടെ അനന്തൻ കരി തുരുത്തിലേക്കുള്ള ഏകവഴി പൊലീസ് നിയന്ത്രണത്തിലാണ്. പതിനാല് കുടുംബങ്ങൾക്ക് വീട്ടിലേക്കുള്ള വഴിയരികിലാണ് ആനയെ താൽകാലികമായി തളച്ചത്. ഇതോടെ മൂന്നു ദിവസമായി ആനയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഈ ഗ്രാമം.