പീതവര്‍ണശോഭയില്‍ നാടെങ്ങും ശ്രീനാരായണഗുരുദേവന്റെ 163 ാം ജയന്തി ആഘോഷിച്ചു. ഘോഷയാത്രയും പൊതുസമ്മേളനങ്ങളുമായി ഗുരുസ്മരണ നിറഞ്ഞ ചതയദിനാഘോഷങ്ങളില്‍ ആയിരങ്ങള്‍ അണിനിരന്നു.
മാനവികതയുടെ മഹാപ്രവാചകനായ ഗുരുദേവന്റെ മഹത്ദര്‍ശനങ്ങള്‍ പങ്കുവച്ച് എസ്.എന്‍.ഡി.പി യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിലായിരുന്നു ആഘോഷങ്ങള്‍. ഗുരുവിന്റെ ജൻമഗൃഹം നിലനിൽക്കുന്ന തിരുവനന്തപുരം ചെമ്പഴന്തിയിൽ ഗുരുകുലം എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ആശയവുമായി പോരാടുന്ന വരെ കൊല്ലുന്ന ഈ കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ പ്രസക്തി വർധിക്കുന്നതായി ജി.സുധാകരൻ പറഞ്ഞു.
കൊല്ലത്ത് എസ്.എന്‍ ട്രസ്റ്റിന്‍റേയും എസ്എന്‍ഡിപി യോഗം കൊല്ലം യൂണിയന്‍റേയും നേതൃത്വത്തില്‍ വന്‍ ഘോഷയാത്രയും മഹാസമ്മേളനവും നടന്നു. ആര്‍. ശങ്കര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര എസ്.എന്‍ കോളജില്‍ സമാപിച്ചു. സമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു.
ശിവഗിരി മഠത്തിലെ ആഘോഷപരിപാടികളില്‍ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, കർണാടക ഗതാഗത മന്ത്രി എം. എച്ച്. രാവണ്ണ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവർ പങ്കെടുത്തു.