വസ്ത്രശാലയിൽ തുണി വാങ്ങാനെത്തിയ പൊലീസുകാരന്റെ സത്യസന്ധത കാരണം കടയുടമയ്ക്ക് തിരികെ കിട്ടിയത് രണ്ടുലക്ഷം രൂപയും നഷ്ടപ്പെട്ടെന്ന് കരുതിയ ഓണ സന്തോഷവും. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളും പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായ വാകത്താനം സ്വദേശി മനോജാണ് സത്യസന്ധതയുടെ പര്യായമായത്.
ഉത്രാടം നാളിൽ ഡ്യൂട്ടിയുടെ തിരക്കിനൊടുവിൽ രാത്രി 9.30ന് ഓണക്കോടി വാങ്ങാൻ നഗരത്തിലെ ബാർകോഡ് അപ്പാരൽസ് എന്ന വസ്ത്രവ്യാപാര ശാലയിൽ എത്തിയ മനോജിന് വസ്ത്രമടങ്ങിയ കവറിന് പകരമായി കടയുടമ ഷാഹിൻ എസ്. മുഹമ്മദ് നൽകിയത് ആ ദിവസത്തെ വരുമാനം അടങ്ങിയ കവറാണ്.
വീട്ടിലെത്താനുള്ള തിരക്കിൽ മനോജും കടയുടമയും കവർ ശ്രദ്ധിച്ചില്ല. വീട്ടിലെത്തി കവർ തുറന്നപ്പോഴാണ് രണ്ടു ലക്ഷം രൂപ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് രാത്രി പത്തരയോടെ തിരികെ വസ്ത്രശാലയിലെത്തിയ മനോജ് കണ്ടത് പണം നഷ്ടമായ വിഷമത്തിൽ നിൽക്കുന്ന കടയുടമയെയും വീട്ടുകാരെയുമാണ്.
നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരികെ നൽകിയപ്പോൾ കടയുടമയ്ക്ക് മനോജിനോട് നന്ദി പറയാൻ വാക്കുകൾ പോലും കിട്ടാത്ത അവസ്ഥയായിരുന്നു. അഭിനന്ദനത്തിനും പാരിതോഷികത്തിനും കാത്തുനിൽക്കാതെ മടങ്ങിയ മനോജിന്റെ കഥ കടയുടമയും മനോജിന്റെ സുഹൃത്തുക്കളും സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്.