ആലപ്പുഴ തുറവൂരില്‍ ചതുപ്പിൽ അകപ്പെട്ട ആനയെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമം ഒന്നര ദിവസം പിന്നിടുമ്പോഴും തുടരുന്നു. ഇടഞ്ഞ ആനയെ സാധാരണനിലയിൽ എത്തിക്കാനുള്ള ശ്രമമാണ് തുടരുന്നത്. ഭീതിതമായ സാഹചര്യം നിലനിന്നിട്ടും ഉടമസ്ഥരായ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
താൽകാലികമായി തളച്ചയിടത്തും മുല്ലക്കൽ ബാലകൃഷ്ൻ അത്ര ശാന്തനായിരുന്നില്ല. ചങ്ങലയിട്ട് കെട്ടിയ തെങ്ങ് ഇടയ്ക്കിടെ കുലുക്കി. ഉച്ചയോടെയാണ് അൽപം മെരുങ്ങിയത്. ഇതോടെ കാലുകളിൽ ബന്ധിച്ച കയർ പാപ്പാൻമാർ അഴിച്ചു. സ്വതന്ത്രനായെങ്കിലും ഇടഞ്ഞില്ല. ഇങ്ങനെ പൂർണമായും മെരുങ്ങിയ ശേഷം മാത്രമേ ആനയെ തുരുത്തിൽ നിന്ന് പുറത്തെത്തിക്കാനാകു. ഡോക്ടർ എത്തി ആനയുടെ ആരോഗ്യസ്ഥിതി വീണ്ടും പരിശോധിക്കും. അതേ സമയം ദേവസ്വം പ്രതിനിധികൾ എത്താൻ വൈകിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു
ആന ഇണങ്ങി വരാനുള്ള താമസം മാത്രമാണ് നടപടി വൈകാൻ കാരണമെന്ന് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ മനോരമ ന്യൂസിനോട് പറഞ്ഞു. നാട്ടുകാർക്ക് ഉണ്ടായ നഷ്ടം പരിഹരിക്കുന്നത് ഉൾപ്പടെ നാളെ ചേരുന്ന ദേവസ്വം ബോർഡ് യോഗം തീരുമാനം എടുക്കും.