തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്കുവര്‍ധന പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ റീടാറിങ് നടത്തണമെന്ന ധാരണ ടോള്‍ കമ്പനി ലംഘിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങിയത്.
തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെ നിരക്കു വര്‍ധിപ്പിച്ചതാണ് പുതിയ പ്രതിഷേധത്തിന് കാരണം. മാത്രവുമല്ല , റീ ടാറിങ് നടത്തിയിട്ടുമില്ല. കരാര്‍ വ്യവസ്ഥയിലെ ധാരണകള്‍ അട്ടിമറിക്കുന്ന ടോള്‍ കമ്പനിക്കെതിരെയായിരുന്നു പ്രതിഷേധം. 105 രൂപയാണ് കാര്‍ യാത്രക്കാര്‍ ഇരുവശത്തേയ്ക്കുമുള്ള യാത്രയ്ക്കു നല്‍കേണ്ടത്. ഒരുവശത്തേയ്ക്കു മാത്രമാണ് യാത്രയെങ്കില്‍ എഴുപതു രൂപയും നൽകണം.
കാറുകള്‍ക്ക് ടോള്‍ നല്‍കാതെ പോകാനായി സമാന്തരപാത തുറന്നിട്ടുണ്ടെങ്കിലും അധികമാളുകള്‍ ഈ വഴി ഉപയോഗിക്കുന്നില്ല. സമാന്തരപാതയില്‍ നിന്ന് ദേശീയപാതയിലേക്ക് കയറുമ്പോഴുള്ള അപകടം ഭയന്നാണ് പലരും സമാന്തരപാത ഉപയോഗിക്കാത്തത്.