തകർന്ന റോഡിൽ പൂക്കളമിട്ട് പ്രതിഷേധം. തിരക്കേറിയ വൈറ്റില - പേട്ട റോഡില്‍ കോൺഗ്രസുകാരാണ് പൂക്കളമിട്ട് പ്രതിഷേധിച്ചത്.
ഉത്രാടപാച്ചിലിലേയ്ക്ക് നാട് അടുക്കുമ്പോഴാണ് യാത്രക്കാരുടെ നടുവൊടിക്കുന്ന റോഡിലെ കുഴികൾക്കെതിരെ ഈ പ്രതിഷേധം അരങ്ങേറിയത്. വൈറ്റില - പേട്ട റോഡാകെ പൊട്ടിപ്പൊളിഞ്ഞിട്ട് നാളുകളായി. എന്നാൽ ഓണത്തിരക്കിലേക്ക് എത്തിയതോടെ കുഴികൾ കയറിയിറങ്ങുന്ന വാഹനങ്ങളുണ്ടാക്കുന്ന കുരുക്കും അസഹ്യമായി. അതാണ് ഈ പ്രതിഷേധത്തിലേക്ക് നയിച്ചത്. റോഡിലെ വലിയൊരു കുഴിയാകെ നിറച്ചാണ് പൂക്കളമിട്ടത്.
കൊച്ചിയോടുള്ള എൽഡിഎഫ് സർക്കാരിന്റെ അവഗണനയാണ് ഈ ദുരിതത്തിന് കാരണമെന്നും ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെ കീഴിലെ റോഡാണ് ഈ പ്രതിഷേധത്തിന് വേദിയായത് എന്നത് ശ്രദ്ധേയം. അതേസമയം യുഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപറേഷന്റെ കീഴിലുള്ള പരിധിയിലെ റോഡുകളുടെ സ്ഥിതിയും ദയനീയമായി തുടരുകയാണ്.