തൃശൂർ ∙ ഈ പൊന്നോണക്കാലത്ത് കണ്ണു കലങ്ങി നിൽക്കുകയാണ് ഈ പെൺകുട്ടി. ഫീസ് അടയ്ക്കാത്ത കുറ്റത്തിന് പോർച്ചുഗലിൽ ഈ പെൺകുട്ടിയെ ക്ലാസിനു പുറത്ത് നിർത്തിയിരിക്കുകയാണ്. ഇന്ത്യയിൽ എങ്ങുമില്ലാത്ത എംഎസ്‌സി ബിസിനസ് മാനേജ്മെന്റ് കോഴ്സിനു പഠിക്കാൻ പോർച്ചുഗലിലെ കൊയിമ്പ്ര സർവകലാശാലയിൽ പ്രവേശനം നേടിയ കൊടകര സ്വദേശി റിമ രാജനാണ് ഈ ദുരവസ്ഥ. ദാരിദ്ര്യമടക്കമുള്ള പരിമിത സാഹചര്യങ്ങളെ പൊരുതി തോൽപ്പിച്ച ഈ പെൺകുട്ടിക്ക് മുന്നിൽ കേരളത്തിലെ ഉദ്യോഗസ്ഥർ കണ്ണുതുറക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ കാസർകോട് സ്വദേശി ബിനീഷ് ബാലന്റെ അനുഭവം അടുത്തിടെ മനോരമ വാർത്തയാക്കിയിരുന്നു.
ഉദ്യോഗസ്ഥരുടെ വാക്കും നിയമവും വിശ്വസിച്ചാണ് കടം വാങ്ങിയ ചെറുതുകയുമായി പോർച്ചുഗലിലെ സർവകലാശാലയിൽ ഈ പെൺകുട്ടി പ്രവേശനം നേടിയത്. 15 ലക്ഷത്തിലേറെ രൂപയാണ് പഠനച്ചെലവ്. പട്ടികവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഇന്ത്യയിലില്ലാത്ത കോഴ്സ് വിദേശത്തു പഠിക്കാൻ സർക്കാർ സ്കോളർഷിപ്പുണ്ട്. റിമയും മാതാപിതാക്കളും ഒന്നര വർഷം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്നിട്ടും ഫലമുണ്ടായില്ല. ഇന്ത്യയിൽ ഇല്ലാത്ത കോഴ്സാണെന്നതിന് രേഖ നൽകിയിട്ടും വഴങ്ങിയില്ല.
മോശം പെരുമാറ്റവും അപമാനവുമേറ്റുവാങ്ങേണ്ടി വന്നപ്പോൾ ഇവർ സംസ്ഥാന പട്ടികജാതി കമ്മിഷനിൽ പരാതി നൽകി. രേഖകൾ കണ്ട് സ്കോളർഷിപ്പിന് അർഹയാണെന്നു കമ്മിഷൻ വിലയിരുത്തിയെങ്കിലും ഉദ്യോഗസ്ഥർ കനിഞ്ഞിട്ടില്ല.
ഈ ആവശ്യത്തിനായി മന്ത്രി എ.കെ.ബാലനെയും കണ്ടിരുന്നു. സ്കോളർഷിപ് കിട്ടുമെന്ന് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിലാണ് വായ്പയെടുത്ത് ആദ്യഗഡു ഫീസ് അടച്ചത്. ചെലവുകൾക്കും മറ്റും പരമാവധി കടമെടുത്ത് അച്ഛൻ രാജൻ അയച്ചുകൊടുത്തു ഇതു തുടരാനാകാത്ത നിലയിലാണ്. ഇനി രണ്ടോ മൂന്നോ ദിവസം. അതിനുള്ളിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ പഠനം പാതിവഴിയിലുപേക്ഷിച്ച് ഈ പെൺകുട്ടിക്ക് തിരികെ വിമാനമിറങ്ങേണ്ടി വരും.
∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽനിന്ന്
‘റിമയുടെ അച്ഛൻ ദലിത് സമൂഹത്തിന്റെ പ്രതിനിധിയാണ്. വണ്ടിക്കൂലി പോലും ബുദ്ധിമുട്ടി കണ്ടെത്തിയാണു തൃശൂരിൽനിന്ന് ആ അച്ഛൻ സെക്രട്ടേറിയറ്റിലെത്തുന്നത്. ഇങ്ങനെ നടക്കേണ്ടിവരുന്നത് സങ്കടമാണ്. രണ്ടു ദിവസത്തിനുള്ളിൽ 15 ലക്ഷം രൂപ അടച്ചില്ലെങ്കിൽ സർവകലാശാലയിൽനിന്നു പുറത്താകും’