കിഴക്കമ്പലം മുതൽ പള്ളിക്കര വരെ കാൽനടയാത്ര പോലും അസാധ്യമാക്കി പൊതുമരാമത്ത് വകുപ്പ്. എറണാകുളത്ത് നിന്ന് മൂവാറ്റുപുഴ, പെരുമ്പാവൂർ, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിവസേന ആയിര കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡിനോടാണ് പൊതുമരാമത്ത് വകുപ്പിന്റെ അവഗണന.
ഒന്നരവർഷം മുൻപ് കിഴക്കമ്പലം പൊയ്യക്കുന്ന കുടിവെള്ള പദ്ധതിക്കുള്ള പൈപ്പിടാനായാണ് ഈ റോഡ് കുത്തിപൊളിച്ചത്. മഴകനത്തതോടെ പൊട്ടിപൊളിഞ്ഞ റോഡിലൂടെയുള്ള കാൽനടയാത്രയടക്കം ദുരിതം നിറഞ്ഞതായി. ഇരുചക്രവാഹന യാത്രക്കാർക്ക് റോഡിലെ കുഴിയിൽ വീണ് പരുക്കേൽക്കുന്നതും നിത്യകാഴ്ച. കിഴക്കമ്പലം പള്ളിക്കര ഭാഗത്ത് നിന്ന് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലേക്കുള്ള എളുപ്പമാർഗം കൂടിയാണ് ഈ പാത.
നാട്ടുകാരും, വിവിധ സംഘടനകളും സംയുക്തമായി ഒട്ടേറെ പ്രാവശ്യം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടും പൊതുമരാമത്ത് വകുപ്പിന് അനക്കമില്ല, യാത്രാദുരിതത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് കിഴക്കമ്പലം വാസികൾ