ഇടമലക്കുടിയിൽ കാടിന്റെ മക്കളോടൊപ്പം ഓണം ആഘോഷിച്ച് മന്ത്രി എം.എം.മണി. തോരാമഴയിൽ കിലോമീറ്ററുകളോളം നടന്നാണ് മന്ത്രിയും സംഘവും കുടിയിലെത്തിയത്. ഇടമലക്കുടിക്കാരുടെ ദുരിതം നേരിട്ടറിഞ്ഞ മന്ത്രി പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി. 36 കിലോമീറ്റർ കൊടുംകാട്ടിലൂടെ സഞ്ചരിക്കണം ഇടമലക്കുടിയിലെത്താൻ.
ഒരാഴ്ചയായി കോരിച്ചൊരിയുന്ന മഴയിൽ കുടിയിലേക്കുള്ള റോഡും തകർന്നു. യാത്ര സാഹസികവും അതിനേക്കാളുപരി ദുസ്സഹമായി. മന്ത്രിയുമായി ഓടിക്കയറിയ വാഹനങ്ങൾ ടയറും നട്ടും ബോൾട്ടും ഇളകി പാതിവഴിയിൽ യാത്ര അവസാനിച്ചു. ഇതോടെ പ്രായവും അട്ടകടിയും വകവയ്ക്കാതെ മന്ത്രി എം.എം.മണിയും സംഘവും കാട്ടിലൂടെ നടന്നു. പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റികുടിയിലെത്തിയപ്പോൾ ഉച്ചകഴിഞ്ഞു. ആദ്യം കുടി നിവാസികൾക്കൊപ്പമിരുന്ന് മന്ത്രി വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടു.
ഇടമലക്കുടിയിൽ വൈദ്യുതി എത്തിയ ശേഷമുള്ള ആദ്യ ഓണമാണിത്. റോഡും, ആശുപത്രിയും യാഥാർഥ്യമാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.അർധരാത്രിയാണ് മന്ത്രിയും സംഘവും കാടിറങ്ങി മൂന്നാറിൽ തിരിച്ചെത്തിയത്.