അത്താഘോഷത്തിന് തൃപ്പൂണിത്തുറ ഒരുങ്ങി. ആനയും അമ്പാരിയും കെട്ടുകാഴ്ചകളുമായി അത്തച്ചമയഘോഷം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. പതിവിലും പൊലിമയോടെ തൃപ്പൂണിത്തുറ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ഇക്കുറിയും ആഘോഷം പൊടിപൊടിക്കും. അറുപതിലധികം പ്ലോട്ടുകൾ ഘോഷയാത്രയിൽ അണിനിരക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് കേരളത്തിന്റെ സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന പ്ലോട്ടുകളുമായി തൃപ്പുണിത്തുറയിൽ എത്തിച്ചേർന്നിരിക്കുന്നത്. തൃപ്പുണിത്തുറ നഗരസഭയാണ് വർഷങ്ങളായി അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
പത്ത് മണിക്ക് ആരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി വൈകിട്ട് മൂന്ന് മണിയോടെ അത്തംനഗറിൽ തിരികെയെത്തും. രാവിലെ എട്ടുമണിമുതൽ ഘോഷയാത്ര അവസാനിക്കുന്നത് വരെ നഗരത്തിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി രാജാക്കന്‍മാര്‍ അണിഞ്ഞൊരുങ്ങി പ്രജകളെ കാണാനെത്തിയിരുന്ന ഘോഷയാത്രയാണ് അത്തച്ചമയം എന്നാണ് ചരിത്രം. കേരളത്തിന്‍റെ വടക്കു മുതല്‍ തെക്കേയറ്റം വരെയുള്ള പ്രദേശങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാര്‍ ഒരുമയോടെ അത്താഘോഷത്തിൽ അണിചേരും.