പൊന്നോണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര. കേരളത്തിന്റെ സാംസ്ക്കാരിക പാരമ്പര്യം വിളിച്ചോതിയ ഘോഷയാത്രയിൽ ആയിരങ്ങൾ അണി നിരന്നു. രാജനഗരിയിൽ മന്ത്രി അത്തപതാക ഉയർത്തിയതോടെ ആഘോഷങ്ങളും തുടങ്ങി. പിന്നാലെ നടന്ന ഘോഷയാത്രയുടെ മുന്നിൽ മാവേലി നടന്നു. ഗാന്ധിയും വിവേകാനന്ദനും പരശുരാമനും വാമനനുമെല്ലാം കൂടെ നടന്നു.
ചെണ്ടയുടെയും നാദസ്വരത്തിന്റെയും താളത്തിനൊപ്പിച്ച് തെയ്യക്കാരും കരകാട്ടക്കാരും കഥകളിക്കാരുമെല്ലാം ചുവടുവച്ചു. കാലകേയനും കട്ടപ്പയും ബാഹുബലിയും ഘോഷയാത്രയിലെ കാഴ്ചയായി. രാമ ലക്ഷ്മണൻമാർക്കും ഹനുമാനുമൊപ്പമെത്തിയ മോദിയായിരുന്നു മറ്റൊരു കൗതുകം. സമകാലിക സംഭവങ്ങൾ പ്രമേയമാക്കിയ നിശ്ചലദൃശ്യങ്ങളുമുണ്ടായിരുന്നു ഘോഷയാത്രയ്ക്ക് മിഴിവേകാൻ.