ആലുവ ∙ ഓണം കൂടാൻ മഹാരാഷ്ട്രയിൽ നിന്നു നാട്ടിലെത്തിയ ഇരുപത്തൊന്നുകാരന്റെ കൈകളാൽ ട്രാൻസ്ജെൻഡർ കൊല്ലപ്പെട്ടതു തികച്ചും യാദൃച്ഛികം. കാര്യമായ സൂചനകൾ ഒന്നുമില്ലാതിരുന്നിട്ടും പ്രതി പൊലീസിന്റെ പിടിയിലായത് അതിനേക്കാൾ യാദൃച്ഛികം.
പ്രൊബേഷനറി എസ്ഐ റെജിരാജ് മേശപ്പുറത്ത് അലസമായിട്ടിരുന്ന തുണ്ടുകടലാസും ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ പ്രയോഗിച്ച ചെറിയ അടവുമാണ് ആറു ദിവസത്തിനുള്ളിൽ കുറ്റവാളിയെ അഴിക്കുള്ളിലാക്കിയത്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവരെ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ വഴിത്തിരിവുണ്ടാക്കിയതു സിസിടിവി ദൃശ്യം.
കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്
സ്വാതന്ത്ര്യ ദിനത്തിൽ വൈകിട്ടു നാലിനു സെന്റ് സേവ്യേഴ്സ് കോളജിനു പുറകിലെ കാട്ടിലാണ് തമിഴ്നാട് ചിന്നസേലം സ്വദേശി ഗൗരി എന്ന മുരുകേശന്റെ (35) ജഡം കണ്ടത്. രണ്ട് ആസ്ബസ്റ്റോസ് ഷീറ്റുകൾകൊണ്ടു മൂടിയ നിലയിൽ. കഴുത്തിൽ ഉടുമുണ്ടു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.
കെട്ടിട നിർമാണ തൊഴിലാളിയായ മുരുകേശൻ ആറേഴു വർഷമായി നഗരത്തിലുണ്ടെന്നല്ലാതെ കൂടുതലൊന്നും ആർക്കും അറിയില്ലായിരുന്നു. ട്രാൻസ്ജെൻഡർ വിഭാഗക്കാരെയും പെൺവേഷം കെട്ടി ഗുണ്ടാപ്പണി നടത്തുന്നവരെയും ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി.