അത്തച്ചമയഘോഷയാത്രയ്ക്കൊരുങ്ങി തൃപ്പൂണിത്തുറ. സംസ്ഥാനത്തെ ഒാണോഘത്തിന് തുടക്കമിടുന്ന തൃപ്പുണിത്തുറ അത്തച്ചമയഘോഷയാത്ര നാളെ രാവിലെ ഒൻപതിന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണത്തെ ആഘോഷപരിപാടികൾ.
തൃപ്പുണിത്തുറ ക്ഷേത്രത്തിൽ പുലർച്ചെ നടക്കുന്ന അത്തം ഉണർത്തലോടെയാണ് ഒരാഴ്ച നീളുന്ന ആഘോഷപരിപാടികൾക്ക് തുടക്കമാവുക. അത്തംനഗറായി മാറിയ തൃപ്പുണിത്തുറ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമാണ് ഘോഷയാത്ര ആരംഭിക്കുക. അറുപതിലധികം പ്ലോട്ടുകൾ ഘോഷയാത്രയിൽ അണിനിരക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് കേരളത്തിന്റെ സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന ഫ്ളോട്ടുകളുമായി തൃപ്പുണിത്തുറയിൽ എത്തിച്ചേർന്നിരിക്കുന്നത്. തൃപ്പുണിത്തുറ നഗരസഭയാണ് വർഷങ്ങളായി അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
പത്ത് മണിക്ക് ആരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി വൈകിട്ട് മൂന്ന് മണിയോടെയേ അത്തംനഗറിൽ തിരികെയെത്തൂ. രാവിലെ എട്ടുമണിമുതൽ ഘോഷയാത്ര അവസാനിക്കുന്നത് വരെ നഗരത്തിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഘോഷയാത്ര കടന്ന് പോകുന്ന വഴികളിൽ കർശന പാർക്കിങ് നിരോധവുമുണ്ട്. ഗ്രീൻപ്രോട്ടോക്കോൾ അനുസരിച്ച് പ്ലാസ്റ്റികിന്റെ ഉപയോഗം കർശനമായി നിരോധിച്ചതായി നഗരസഭ അറിയിച്ചു.