സുരക്ഷിതമായ കെട്ടിടവും സൗകര്യങ്ങളുമില്ലാതെ മൂന്നാർ പോതമേട്ടിലെ അംഗൻവാടി പരാധീനതകളുടെ നടുവിൽ. തകർന്നുവീഴാറായ കെട്ടിടത്തിൽ ജീവൻ പണയംവെച്ചാണ് കുട്ടികളും അധ്യാപകരും കഴിയുന്നത്. അംഗൻവാടിക്ക് സമീപം മാലിന്യം തള്ളലും തുടങ്ങിയതോടെ പകർച്ചവ്യാധികളും പടർന്നു പിടിച്ചു.
പോതമേട് സിറ്റിയിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിൽ 12 കുട്ടികളാണ് പഠിക്കുന്നത്. നിർധനരായ തോട്ടം തൊഴിലാളികളുടെ മക്കളാണ് ഭൂരിഭാഗവും. അടിസ്ഥാന സൗകര്യങ്ങളോ അടച്ചുറപ്പോ ഇല്ലാത്ത അംഗൻവാടിയിൽ ഗതികേടുകൊണ്ടാണ് മാതാപിതാക്കൾ കുട്ടികളെ വിടുന്നത്. കുട്ടികൾക്ക് ഇരിക്കാൻ ഒരു പായപോലുമില്ല.
മഴയൊന്ന് ഉറഞ്ഞുപെയ്താൽ കെട്ടിടം ഏത് സമയവും നിലംപൊത്താം. ഇതിനെല്ലാം പുറമെയാണ് അംഗൻവാടിക്ക് ചുറ്റുമുള്ള പഞ്ചായത്തിന്റെ മാലിന്യ നിക്ഷേപ കേന്ദ്രം. മൂക്കുപൊത്താതെ ഇവിടെ തുടരാനാകില്ല. ഭക്ഷണം കഴിക്കാൻ പോലും കുട്ടികൾക്ക് കഴിയാത്ത അവസ്ഥ. മഴയും തുടങ്ങിയതോടെ രോഗങ്ങളും പടർന്ന് പിടിച്ചു.
മഴയിൽ ഒഴുകിയെത്തുന്ന മലിനജലം സ്‌കൂൾ മുറ്റത്ത് കെട്ടികിടക്കുകയാണ്. മാലിന്യം നിക്ഷേപിക്കുന്നത ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും രക്ഷിതാക്കളും പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. രോഗങ്ങൾ പടർന്നു പിടിച്ചതോടെ വിരലിൽ എണ്ണാവുന്ന വിദ്യാർഥികൾ മാത്രമാണ് അംഗൻവാടിയിലെത്തുന്നത്.