സ്വാതന്ത്ര്യ സമരകാലം മുതൽ പതിറ്റാണ്ടുകളോളം നാടിന് അക്ഷരവെളിച്ചം പകർന്ന വായനശാല ഒാർമയായി. കോട്ടയം താഴത്തങ്ങാടിയിലെ ഇക്ബാൽ പബ്ലിക് ലൈബ്രറിയാണ് അക്ഷരസ്നേഹികൾക്ക് മുന്നിൽ നൊമ്പരക്കാഴ്ചയായത്.
അക്ഷരങ്ങൾക്ക് പോലും കൂച്ചുവിലങ്ങിടപ്പെട്ട സ്വാതന്ത്ര്യ സമരത്തിലെ ഇരുണ്ട കാലഘട്ടം. 1947 ഫെബ്രുവരിയിൽ ഒരു പറ്റം വിദ്യാർഥികളുടെ കൂട്ടായ്മയാണ് ലൈബ്രറി തുടങ്ങുന്നത്. പിന്നീട് അതൊരു നാടിന് മുഴുവൻ അറിവിന്റെ വെളിച്ചം പകർന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞതോടെ ആ ദീപത്തിന്റെ പ്രഭ മങ്ങിത്തൊടുങ്ങി. ഒടുവിൽ പൊട്ടിപ്പൊളിഞ്ഞ് ഈ അവസ്ഥയിൽ. കഴിഞ്ഞ പതിനഞ്ച് വർഷമായി ഈ പരിസരത്തേയ്ക്ക് പോലും ആരും വരുന്നില്ല.
തിരുവിതാംകൂറിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പിഎൻ. പണിക്കരുടെ മാർഗ നിർദേശങ്ങളാണ് വായനശാലഎന്നആശയത്തിലേയ്ക്ക് എത്തിയത്. ഒരു കാലത്ത് സർക്കാർ ഗ്രാന്റുവരെ ലഭിച്ചിരുന്ന ലൈബ്രറിയ്ക്ക് പിന്നീട് ഇത് കിട്ടാതായെയായി. അറ്റകുറ്റപ്പണികളിലും വീഴ്ച സംഭവിച്ചതോടെ ലൈബ്രറി നാശേഷമായി.
ഒരു കാലത്ത് തിങ്ങിനിറഞ്ഞ് ആളുണ്ടായിരുന്ന വായനശാലയിൽ ഡിജിറ്റൽ യുഗത്തിന്റെ തുടക്കമായതോടെ ആളുകൾ കൊഴിഞ്ഞുതുടങ്ങി. സ്ഥിരം എത്തിയിരുന്നവരിൽ പലരും വിദേശത്തയ്ക്ക് ജോലി കിട്ടി പോയതും വായനശാലയെ അനാഥമാക്കി. ഒടുവിൽ കെട്ടിടവും നിലംപൊത്തി. ചരിത്രത്തിന്റെ ശേഷിപ്പുകൾ ഒരു നൊമ്പരക്കാഴ്ചയാകുമ്പോഴും ആ നല്ല നാളുകൾ തിരികെയത്തിയിരുന്നെങ്കിലെന്ന് ചിലരെങ്കിലും ആഗ്രഹിക്കുന്നു.