മൂന്നാറിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. കടലാർ എസ്റ്റേറ്റിലെത്തിയ ഒറ്റയാൻ ഓട്ടോറിക്ഷ തുമ്പിക്കൈകൊണ്ട് ചുഴറ്റിയെറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു.
കണ്ണൻ ദേവൻ കമ്പനി കടലാർ എസ്റ്റേറ്റിൽ തിങ്കളാഴ്ച രാത്രിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. എസ്റ്റേറ്റിലെ താമസക്കാരും മൂന്നാറിലെ ഓട്ടോ ഡ്രൈവർമാരുമായ അജിത്, എബി. ഗൗതം എന്നിവർ വീട്ടിലേക്ക് മടങ്ങുമ്പോളാണ് കാട്ടാന ആക്രമിച്ചത്. ഗൗതമിന്റെ സുഹൃത്തിന്റെ വീട്ടിലൽ ഓട്ടോ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ ഒറ്റയാൻ ഇരുളിൽ നിന്നും പാഞ്ഞടുത്തു. തുമ്പിക്കൈകൊണ്ട് ഓട്ടോ പിടികൂടിയ ഒറ്റയാൻ അന്തരീക്ഷത്തിൽ അമ്മാനമാടി. ഇതോടെ മൂവരും ഓട്ടോയി തെറിച്ച് വീണു. വീഴ്ചയിൽ പരിക്കേറ്റെങ്കിലും അത് വക വയ്ക്കാതെ മൂവരും ഓടിരക്ഷപ്പെട്ടു. ഇതിനിടെ ആന ഓട്ടോ നിലത്തെറിഞ്ഞ് തകർത്തു. ശബ്ദം കേട്ട് മറ്റു വീട്ടുകാർ ഒച്ചവെച്ചതോടെയാണ് ഒറ്റയാൻ സ്ഥലത്തു നിന്ന് മടങ്ങിയത്.
നട്ടെല്ലിനും കാലിലും ഗുരുതരമായി പരിക്കേറ്റ മൂവരരെയും മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടലാർ ഈസ്റ്റ് ഡിവിഷനിലെത്തിയ ഒറ്റയാൻ ഇവിടെ നിർത്തിയിട്ടിരുന്ന മനോജ് എന്നയാളുടെ ഓട്ടോയും അടിച്ച് തകർത്തു. പ്രശ്നക്കാരായ കാട്ടാനകളെ പിടികൂടണമെന്നാവശ്യവുമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.