കൊച്ചി കാൻസർ റിസർച്ച് സെന്ററിന്റെ നിർമാണപ്രവർത്തനങ്ങൾ ജനുവരി ഒന്നിന് ആരംഭിക്കും. പദ്ധതി റിപ്പോർട്ട് ഈ മാസം മുപ്പതിനകം കിഫ്ബിക്ക് സമർപ്പിക്കും. ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
കളമശേരി സർക്കാർ മെഡിക്കൽ കോളജിനോട് ചേർന്നുള്ള പന്ത്രണ്ട് ഏക്കർ സ്ഥലത്ത് അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് കാൻസർ റിസർച്ച് സെന്റർ ഉയരുക. 395 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയിൽ 235 കോടി രൂപയാണ് കെട്ടിടനിർമാണത്തിന് മാത്രമായി വേണ്ടിവരുക.വിശദമായ പദ്ധതി രേഖ കിഫ്ബിക്ക് സമർപ്പിക്കാൻ സജ്ജമാണെന്ന് കാൻസർ സെന്റർ സ്പെഷ്യൽ ഒാഫിസർ കൂടിയായ ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള ആരോഗ്യസെക്രട്ടറിയെ അറിയിച്ചു. പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി ലഭ്യമായിട്ടുണ്ട്.
നാനൂറ് രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യത്തോടെ തയാറാക്കിയ പദ്ധതിയിൽ 800 രോഗികൾക്കുള്ള ഒപിയും ഒരേ സമയം 50 പേർക്ക് കീമോ ചികിത്സലഭ്യമാക്കാനുള്ള സൗകര്യവും കേന്ദ്രത്തിലുണ്ടാകും. റേഡിയേഷൻ ഒാങ്കോളജിക്ക് പുറമേ ന്യൂക്ലിയർ മെഡിസിൻ വിഭാഗം, ലിനാക് യന്ത്രങ്ങൾ എന്നിങ്ങനെ അത്യാധുനിക കാൻസർ ചികിത്സാ സംവിധാനങ്ങളോടെയാണ് കൊച്ചിയുടെ വർഷങ്ങൾ പഴക്കമുള്ള സ്വപ്നത്തിന്റെ പദ്ധതിരേഖ തയാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ നവംബറിലാണ് കളമശേരി മെഡിക്കൽ കോളജ് കെട്ടിടത്തിൽ കാൻസർ സെന്ററിന്റെ പ്രവർത്തനമാരംഭിച്ചത്. ഇതിനോടകം ആയിരത്തിലധികം പേർ ചികിത്സതേടി കഴിഞ്ഞു. മെഡിക്കൽ കോളജിലെ റേഡിയോളജിസ്റ്റുകളുടെ സഹായത്തോടെ ഇരുനൂറിലധികം കാൻസർ ശസ്ത്രക്രിയകളും നടത്തി.