തൃപ്പുണിത്തുറ സർക്കാർ ആയുർവേദ കോളജ് ഭൂമിയിലെ കയ്യേറ്റം കണ്ടെത്താൻ സർവേ നടപടികൾ ആരംഭിച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കണയന്നൂർ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ സ്ഥലം അളക്കാൻ തുടങ്ങിയത്. സർവേ പൂർത്തിയാക്കി സെപ്റ്റംബർ എട്ടിനകം റിപ്പോർട്ട് ജില്ലാ കലക്ടർ നേരിട്ട് കോടതിക്ക് കൈമാറണം.
1968ലാണ് തൃപ്പുണിത്തുറ പുതിയകാവിൽ ആയുർവേദ കോളജ് ആശുപത്രിയുടെ നിർമാണ പ്രവർത്തനം ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങിലായി 28 ഏക്കർ ഭൂമിയാണ് കോളജിനായി ഏറ്റെടുത്തത്. ഇതിൽ 21 ഏക്കർ ഭൂമി മാത്രമാണ് ഇപ്പോൾ കോളജിന്റെ കൈവശമുള്ളത്. മൂന്ന് വശങ്ങളിലായി ഏഴ് ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളടക്കം കയ്യേറി. കോളജ് ഭൂമി തിരികെ പിടിക്കാൻ സർവേ നടത്താൻ 2016 മാർച്ചിലാണ് കണയന്നൂർ താലൂക്ക് സർവേയർക്ക് ഹൈക്കോടതി ആദ്യം നിർദേശം നൽകിയത്. ഒരു വർഷം പിന്നിട്ടുണ്ടും സർവേ ആരംഭിക്കാഞ്ഞതോടെ പരാതിക്കാർ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. ഇതോടെയാണ് ഹൈക്കോടതി വിഷയത്തിൽ വീണ്ടും ഇടപെട്ട് ജില്ലാ കലക്ടർക്ക് കർശന ഉത്തരവ് നൽകിയത്. ജൂൺ ഏഴിന് പുറപ്പെടുവിച്ച ഉത്തരവിൽ മൂന്ന് മാസത്തെ കാലാവധിയാണ് നൽകിയിരുന്നത്. പക്ഷേ സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് താലൂക്ക് സർവേയർ ഭൂമി അളക്കാനെത്തിയത്. എന്നാൽ ഭൂമിയുടെ യഥാര്‌ഥ രേഖകൾ പോലും ശേഖരിക്കാതെയാണ് സർവേ തുടങ്ങിയതെന്ന് ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരൻ ആരോപിച്ചു.
കയ്യേറ്റം തിരിച്ചുപിടിക്കുന്നതിനൊപ്പം ആയുർവേദ കോളജ് ഭൂമിയുടെ സംരക്ഷണത്തിനായി സ്ഥിരമായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.