ഒറ്റയ്ക്ക് നാട് കാണാനിറങ്ങി ഒറ്റപ്പെട്ടുപോയ ഇതരസംസ്ഥാനക്കാരനായ നാലുവയസുകാരന് പൊലീസുകാർ രക്ഷകരായി. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. അമ്മയും അച്ഛനും ജോലിക്ക് പോയ തക്കം നോക്കി വീടുവിട്ടിറങ്ങിയ കുട്ടി മണിക്കൂറുകളോളം നഗരത്തിലൂടെ അലഞ്ഞു. പെരുമ്പാവൂര്‍ പട്ടണത്തില്‍ ചുറ്റിത്തിരിഞ്ഞു നടന്ന നാലുവയസുകാരനെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.
രക്ഷിതാക്കളെ കുറിച്ചോ താമസിക്കുന്ന സ്ഥലത്തെ കുറിച്ചോ ഒന്നുമറിയാതെ പകച്ചു നിന്ന കുഞ്ഞുമായി പൊലീസ് പെരുമ്പാവൂര്‍ പട്ടണത്തിലുടനീളം നടന്നു. ഒടുവിൽ പെരുമ്പാവൂരിലെ ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലങ്ങളിൽ എത്തി.
പക്ഷേ മണിക്കൂറുകള്‍ പണിപ്പെട്ടിട്ടും രക്ഷിതാക്കളെ കണ്ടെത്താനായില്ല. പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് മടങ്ങും വഴി ഷെമിൽ തന്നെ വഴിയരികിൽ നിന്ന ബന്ധുവിനെ തിരിച്ചറിഞ്ഞതോടെയാണ് മണിക്കൂറുകള്‍ നീണ്ട ഉദ്വേഗത്തിന് വിരാമമായത്.
മൂന്ന് ദിവസം മുൻപാണ് ഷെമീൽ അച്ഛനും അമ്മയ്ക്കും അനിയനുമൊപ്പം ബിഹാറിൽ നിന്ന് പെരുമ്പാവൂരിലെത്തിയത്.കെട്ടിട നിർമാണ ജോലിക്കാരാണ് ഷെമീലിന്റെ അച്ഛൻ സെയ്ഫുള്ളും അമ്മ റെജീനയും. അമ്മയും അച്ഛനും ജോലിക്കു പോയ തക്കം നോക്കിയാണ് നാലു വയസുകാരന്‍ ഒറ്റയ്ക്ക് നാടു കാണാനിറങ്ങിയത്.