അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന കുമളി ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പമ്പിങിനിടെ പൊട്ടി. നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും സമയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
കുമളി പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പൂർണ്ണമായും പരിഹരിക്കുന്ന പദ്ധതിയുടെ ട്രയൽ റൺ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുരിശുമലയിൽ കൊടും വളവിൽ കോൺക്രീറ്റിങ് നടത്താതെ സ്ഥാപിച്ച പൈപ്പ് വെള്ളം നിറഞ്ഞ് ഭാരം വർധിച്ചതോടെ പൊട്ടുകയായിരുന്നു. ഉരുൾപൊട്ടലിന് സമാനമായി പൈപ്പിലെ വെള്ളം ഒഴുകിയിറങ്ങി.
കൂറ്റൻ പാറകളും മണ്ണും ജനവാസമേഖലയിലേക്കാണ് ഒലിച്ചെത്തിയത്. അടുത്തിടെ നിർമിച്ച റോഡും വെള്ളത്തിൽ ഒലിച്ചുപോയി. അപകടം മനസിലാക്കിയ നാട്ടുകാർ സ്ഥലത്തുണ്ടായിരുന്ന ജല അഥോറിറ്റി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇതോടെ മിനിറ്റുകൾക്കുള്ളിൽ പമ്പിങ് നിർത്താൻ സാധിച്ചു ഇതാണ് ദുരന്തം ഒഴിവാക്കിയത്. വിതരണ ടാങ്കിലേയ്ക്ക് പൈപ്പ് ഇട്ടപ്പോൾ ബന്ധപ്പെട്ടവർ കാട്ടിയ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
കൊടിയ വളവുകളിൽ പൈപ്പ് സ്ഥാപിക്കുമ്പോൾ കോൺക്രീറ്റ് ചെയ്തു സുരക്ഷിതമാക്കണം. നിർമാണഘട്ടത്തിൽ നാട്ടുകാർ ഇത് ചൂണ്ടികാട്ടിയെങ്കിലും രാത്രിയിൽ പൈപ്പ് സ്ഥാപിച്ച് ജോലിക്കാർ സ്ഥലം വിട്ടു. ടാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് താഴെയുള്ള നൂറുകണക്കിന് കുടുംബങ്ങൾ അപകട ഭീഷണിയിലാണ്. 28ാം തീയതിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.