ഓണക്കാലം ലക്ഷ്യംവെച്ചുള്ള അനധികൃത മദ്യവിൽപനയ്ക്ക് തടയിടാൻ ഇടുക്കിയിലെ തോട്ടം മേഖലയിൽ പൊലീസ് പരിശോധന കർശനമാക്കി. ദേവികുളത്ത് വാഹന പരിശോധനയ്ക്കിടെ ഇരുപത്തിയെട്ട് ലിറ്റർ വിദേശമദ്യം പിടികൂടി. രണ്ട് കേസുകളിലായി അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
ഓണക്കാലം ലക്ഷ്യം വച്ച് മൂന്നാറിലെ തൊഴിലാളി ലയങ്ങൾ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പന നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്തിയ വിദേശമദ്യം പിടികൂടിയത്. രണ്ട് ദിവസം തുടർച്ചയായി നടത്തിയ പരിശോധനയിൽ രണ്ട് സംഭവങ്ങളിലായി അഞ്ച് പേർ അറസ്റ്റിലായി.
വ്യാഴാഴ്ച്ച ലാക്കാട് നടത്തിയ പരിശാധനയില്‍ കെഡിഎച്ച് പത്തുമുറി ലൈനിലെ മഹേഷ്‌കുമാറിനെ ഏഴ് ലിറ്റര്‍ വിദേശമദ്യുവുമായി പിടികൂടി. മൂന്നാര്‍ സിഗ്‌നല്‍ പോയന്റില്‍ നടത്തിയ പരിശോധനക്കിടെ ഓട്ടോയിൽ കടത്തിയ 24 ലിറ്റർ മദ്യം പിടികൂടി. പൊലീസിനെ വെട്ടിച്ച് കടന്ന ഓട്ടോ അരക്കിലോമീറ്റർ അകലെ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇതോടെ മദ്യം തേയിലക്കാട്ടിൽ ഒളിപ്പിക്കാൻ ശ്രമിച്ചു. പിന്തുടർന്നെത്തിയ പൊലീസ് മദ്യം ഓട്ടോയിലുണ്ടായിരുന്നവരെയും പിടികൂടി.
ഓട്ടോ ഡ്രൈവർ അരുൺ, സൈലന്റ് വാലി സ്വദേശി അരുണ്‍കുമാർ, ഗ്രാംസ് ലാൻഡ് സ്വദേശികളായ സതീഷ്‌കുമാർ, ഭരത്കുമാർ,എന്നിവരാണ് പിടിയിലായത്. ബവ്റിജസ് ഔട്ട് ലെറ്റിൽ നിന്ന് വിദേശമദ്യം ശേഖരിച്ച് ആവശ്യകാർക്ക് ഇരട്ടി വിലയ്്ക്കാണ് വിൽപന നടത്തിയുരുന്നത്. തോട്ടം മേഖല കേന്ദ്രീകരിച്ച് വാറ്റു കേന്ദ്രങ്ങളും സജീവമായതായി പൊലീസിന് വിവരം ലഭിച്ചു. എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.