തൃശൂര്‍ എരുമപ്പെട്ടിയില്‍ ബൈക്കിടിച്ച് പരുക്കേറ്റയാള്‍ ചികില്‍സ വൈകിയതുമൂലം മരിച്ചെന്ന പരാതിയില്‍ റൂറല്‍ സ്പെഷല്‍ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം തുടങ്ങി. തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രികള്‍ക്കെതിരെയാണ് പരാതി.
തൃശൂര്‍ എരുമപ്പെട്ടി തയ്യൂര്‍ സ്വദേശിയായ മുകുന്ദനെ ബൈക്കിടിച്ച് ഗുരുതരാവസ്ഥയില്‍ കുന്നംകുളത്തും തൃശൂരിലും വിവിധ സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചിരുന്നു. അവിടെ, ചികില്‍സ നല്‍കാതെ മടക്കി. ഒന്നര മണിക്കൂറോളം വിവിധ ആശുപത്രികളില്‍ കയറിയിറങ്ങിയ ശേഷം ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കാരാണ് ചികില്‍സ നല്‍കിയത്. നേരത്തെ, കൊണ്ടുവന്നിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. തൃശൂര്‍ റൂറല്‍ എസ്.പിക്കു നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുകയാണ്.
അത്യാഹിത വിഭാഗത്തില്‍ തിരക്കുള്ള സമയത്ത് അപകടക്കേസുകള്‍ വരുമ്പോള്‍ ആശുപത്രികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ഈക്കാര്യം കൂടി, പൊലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.