ലൈസൻസും പെർമിറ്റുമില്ലാതെ മൂന്നാറിൽ സർവീസ് നടത്തുന്ന ഓട്ടോകൾക്കെതിരെ പഞ്ചായത്തും പൊലീസും നടപടി തുടങ്ങി. മതിയായ രേഖകളില്ലാത്ത ഓട്ടോറിക്ഷകൾ പിടിച്ചെടുക്കാനാണ് തീരുമാനം. മൂന്നാർ ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ആദ്യപടിയായാണ് അനധികൃത ഓട്ടോകൾക്ക് കുരുക്കിടുന്നത്.
ഓണാവധി ആഘോഷിക്കാൻ ആയിരകണക്കിന് സഞ്ചാരികളാണ് മൂന്നാറിലെത്തുക. സഞ്ചാരികളെ എതിരേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോട്ടലുകളും റിസോർട്ടുകളും. എന്നാൽ എക്കാലത്തും മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ മനംമടുപ്പിക്കുന്നത് ഗതാഗത കുരുക്കാണ്. കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രമുള്ള മൂന്നാർ ടൗണിൽ നിന്ന് പുറത്തുകടക്കാൻ മണിക്കൂറുകൾ എടുക്കും. ഇത്തവണയെങ്കിലും ഇതിന് പരിഹാരം കാണുകയാണ് പഞ്ചായത്തിന്റെയും പൊലീസിന്റെയും ലക്ഷ്യം. അനികൃത പാർക്കിങ് ഒഴിവാക്കുന്നതിനു പുറമെ ഓട്ടോറിക്ഷകളെയും നിയന്ത്രിക്കാനാണ് തീരുമാനം. രണ്ടായിരത്തിലേറെ ഓട്ടോകളാണ് മൂന്നാർ ടൗണിൽ തലങ്ങും വിലങ്ങും ഓടുന്നത്. പത്തിലേറെ ഓട്ടോ സ്റ്റാൻഡുകളും നിലവിലുണ്ട്. ഓട്ടോറിക്ഷകളുടെ അച്ചടക്കമില്ലാത്ത പാർക്കിങ്ങാണ പലപ്പോഴും ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നത്. ഈ സാഹചര്യത്തിലാണ് അനധികൃത ഓട്ടോകളെ നിയന്ത്രിക്കാനുള്ള തീരുമാനം.
കൂടുതൽ പൊലീസിനെ നിയോഗിച്ച് ഒരാഴ്ച്ചക്കകം ഓട്ടോറിക്ഷകളുടെ പരിശോധന പൂർത്തിയാക്കാനാണ് തീരുമാനം. രേഖകളില്ലാത്ത വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. സ്റ്റാൻഡുകളിലെ ഓട്ടോകളുടെ എണ്ണം പരിമിതപ്പെടുത്താനും തീരുമാനിച്ചു. ട്രാഫിക്ക് നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നതിനായി കൂടുതൽ പോലീസിനെ വിന്യസിക്കും.