കൊച്ചി താന്തോണിതുരുത്തിലെ കുടുംബങ്ങൾ വർഷങ്ങളായികാണുന്ന സ്വപ്നമാണ് കാൽനടയെങ്കിലും സാധ്യമാക്കുന്ന ഒരുപാലം. ജലഗതാഗതവകുപ്പിന്റെ ബോട്ട് മാത്രമാണ് കൊച്ചി നഗരത്തിൽ നിന്ന് മുന്നൂറ് മീറ്റർ മാത്രം അകലെയുള്ള ദ്വീപിലേക്കുള്ള ഏകയാത്രാമാർഗം
കേരളപ്പിറവിക്കും മുൻപ് 17-ാം വയസിലാണ് അല്ലി താന്തോണിതുരുത്തിൽ ജീവിതം തുടങ്ങുന്നത്. ഇപ്പോൾ അല്ലിക്ക് 76 വയസായി.. മറുകരയിൽ കൊച്ചി നഗരം മാനംമുട്ടെ വളരുന്നത് കണ്ടറിഞ്ഞാണ് അല്ലിയുടെ ഇതുവരെയുള്ള ജീവിതം. പക്ഷേ അതിനൊന്നും ഈ ദ്വീപോ ഇവിടുത്തെ അറുപത്തേഴ് കുടുംബങ്ങളോ അവകാശികളായില്ല. അന്നും ഇന്നും അല്ലിക്കൊപ്പം ഈ ദ്വീപും കാണുന്നത് ഒരേഒരു വികസനസ്വപ്നം. ദ്വീപിൽ നിന്ന് കാൽനടയായി നഗരത്തിലേക്കൊരു യാത്ര.
നഗരത്തിൽ മീൻവിറ്റു ജീവിക്കുന്ന ജാനകിയമ്മയുടെ ആവശ്യവും ഇതുതന്നെ വയസുകാലത്ത് നേരത്തേ വീടണയാനായി കരയേയും ദ്വീപിനേയും ബന്ധിപ്പിക്കുന്ന ചെറിയൊരുപാലം .രണ്ടര മണിക്കൂർ ഇടവേളകളിലെത്തിച്ചേരുന്ന ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടാണ് പുറംലോകത്തെ ദ്വീപുമായി ബന്ധിപ്പിക്കുന്ന ഏകയാത്രാമാർഗം. കൃത്യസമയത്ത് സ്കൂളിലെത്തണമെങ്കിൽ വിദ്യാർഥികൾക്ക് ആശ്രയം കൊച്ചുവഞ്ചി തന്നെ. നൂറ് ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന കൊച്ചി കായലിനകത്തെ ഈ മനോഹര ദ്വീപിന്റെ വിനോദസഞ്ചാരസാധ്യകളും ഗതാഗതസൗകര്യമില്ലാത്തതിന്റെ പേരിൽ ഇരുളടയുകയാണ്.