അറ്റുപോയ കാർഷിക പൈതൃകം വീണ്ടെടുത്തതിനുള്ള അംഗീകാരവുമായാണ് ചിന്നാർ തായന്നംകുടിയിലേക്ക് കര്‍ഷകദിനമെത്തുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ആദിവാസി ഊരുകൾക്കായി ഏർപ്പെടുത്തിയ പ്രഥമ കാർഷിക പുരസ്കാരം തായന്നംകുടി സ്വന്തമാക്കി. പരമ്പരാഗത വിളകൾ ജൈവരീതിയിൽ കൃഷി ചെയ്തതിനും അവ സംരക്ഷിച്ചതിനുമാണ് പുരസ്കാരം.
കഴിഞ്ഞ ചിങ്ങപുലരിയിലാണ് ചിന്നാറിലെ കാടിനുള്ളിലെ കർഷകരെ മനോരമ ന്യൂസ് പരിചയപ്പെടുത്തിയത്. അന്ന് കൃഷിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പോരാട്ടത്തിന്റെ തുടക്കത്തിലായിരുന്നു ഇവർ. ആ പരിശ്രമം വെറുതെയായില്ല. തായന്നംകുടിക്കാരുടെ വിയർപ്പിലൂടെ പുനർജനിച്ചത് അന്യം നിന്നുവെന്ന് വിശ്വസിച്ച ചാമ, റാഗി, തിന എന്നിവയുടെ ഏഴിനം വിത്തുകളാണ്. പച്ചമുട്ടി, പൂവൻ റാഗി,കരിമുട്ടി,തൊങ്കൽ, നീലക്കണ്ണി എന്നിങ്ങനെ നീളുന്നു ആദിവാസികളുടെ പരമ്പരാഗത ആരോഗ്യ കൂട്ടുകൾ. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അപൂർവ വിത്തുകൾ ശേഖരിച്ച് നൽകിയത്. കണ്ണെത്താദൂരം പാടങ്ങളൊരുക്കി പഴുതടച്ച സുരക്ഷയൊരുക്കി തായന്നംകുടിക്കാർ വിത്തുകളെ സംരക്ഷിച്ചു. സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിന് അർഹമാക്കിയതും ഈ പരിശ്രമമാണ്.
ഇവിടെ ഉത്പാദിച്ച വിത്തുകൾ ശേഖരിച്ച് സംസ്ഥാനത്തെ വിവിധ ആദിവാസി ഊരുകളിലെത്തിച്ച് കൃഷി ചെയ്യുകയാണ് അടുത്ത ലക്ഷ്യം. ചിന്നാർ വന്യജീവി സങ്കേതത്തിലെ തായന്നംകുടി കേരളത്തിലെ ആദിവാസി ഊരുകളുടെ മാറുന്ന മുഖമാണ്.