കൃഷിഭൂമിയില്‍ നിന്ന് മഴവെള്ളം ഒഴുകിപ്പോകുന്നത് തടഞ്ഞ്, പാടം നികത്തി റോഡ് നിര്‍മിച്ച ഭൂമാഫിയയ്ക്കെതിരെയുള്ള കര്‍ഷകന്റെ പോരാട്ടത്തിന് നിയമവിജയം. വടക്കന്‍ പറവൂര്‍ കുന്നുകര വില്ലേജില്‍ അനിരുദ്ധന്റെ കൃഷിഭൂമിയ്ക്ക് കുറുകേ അനധികൃതമായി കെട്ടിയ റോഡാണ് ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് റവന്യു അധികൃതര്‍ പൊളിച്ചുനീക്കിയത്.
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നീതി തേടിയെത്തിയതിന്റെ ആശ്വാസത്തിലാണ് ഈ കര്‍ഷകന്‍. ജാതിയും വാഴയും പച്ചക്കറികളും വിളഞ്ഞിരുന്ന നാല്‍പ്പത്തഞ്ച് സെന്റിലേക്ക് ഭൂമാഫിയയുടെ കണ്ണു പതിച്ചതോടെയാണ് അനിരുദ്ധന്റെ ദുരിതപര്‍വം തുടങ്ങിയത്. പൊന്നുവിളയുന്ന ഭൂമി ചുളുവിലയ്ക്ക് നല്‍കാന്‍ നിരസിച്ചതോടെ ഏതുവിധേനയും ഭൂമി സ്വന്തമാക്കാനുള്ള ശ്രമങ്ങളായി. ഇതിനായി തൊട്ടടുത്ത അഞ്ചേക്കറോളം വരുന്ന പാടം സ്വന്തമാക്കിയവര്‍ അനിരുദ്ധന്റെ ഭൂമിയില്‍ നിന്നും വെള്ളം ഒഴുകിപ്പോകുന്ന തോടടച്ച് മുകളിലൂടെ റോഡ് നിര്‍മിച്ചു.
പറമ്പില്‍ സമൃദ്ധമായിരുന്ന കാര്‍ഷികവിളകള്‍ നശിച്ചതോടെയാണ് അനിരുദ്ധന്‍ നീതിക്കായുള്ള പോരാട്ടം തുടങ്ങിയത്. റോഡ് പൊളിച്ചുനീക്കാന്‍ ജില്ലാ കലക്ടറും റൂറല്‍ എസ്പിയും അടക്കമുള്ളവര്‍ ഇടപെട്ടെങ്കിലും ഭൂമാഫിയ തയാറായില്ല.തുടര്‍ന്ന് കര്‍ഷകന്‍ വടക്കന്‍ പറവൂര്‍ മുന്‍സിഫ് കോടതിയെയും തുടര്‍ന്ന് ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. അനധികൃതമായി നികത്തിയ മണ്ണ് കണ്ട് കെട്ടാനും കോടതി ഉത്തരവിട്ടു.പൊലീസ് സഹായത്തോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യുസംഘം റോഡ് പൊളിച്ചുനീക്കിയത്.