ഓല മെടയലും തേങ്ങാ പൊട്ടിക്കലുമൊക്കെയായി കർഷക ദിനാചരണം. കോട്ടയം വൈക്കത്ത് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നടത്തിയ മൽസരം കൗതുകം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. വൈക്കം നഗരസഭാങ്കണമായിരുന്നു മത്സര വേദി. ഓലമടലുകളും തേങ്ങയുമൊക്കെ ഓഫീസ് പരിസരത്ത് നിരത്ത് കണ്ട വഴിയാത്രക്കാർ അമ്പരന്നു. കൃഷി ഓഫീസർ വിസിലടിച്ചതോടെ കളി കാര്യമായി. ഏഴ് മിനിട്ട് കൊണ്ട് ഓലമെടയുന്നതായിരുന്നു ആദ്യ മൽസരം. 4 പുരുഷൻമാരുൾപ്പെടെ 30 പേർ പങ്കെടുത്തു.
ദിനം കർഷകരുടേതാണെങ്കിലും ബാങ്ക് അസിസ്റ്റന്റ് മാനേജർ വരെ മെടയാനിറങ്ങി. ഓല കീറി ഈർക്കിൽ ഉണ്ടാക്കാനുള്ള മൽസരം സ്ത്രീകൾ അടക്കി വാണപ്പോൾ പേരിന് ഒരാൺതരി മാത്രമാണിറങ്ങിയത്. കാണികളും മൽസരാർഥികളും ഒന്നിനൊന്ന് ആവേശം കാണിച്ച മൽസരമായിരുന്നു തേങ്ങാ പൊട്ടിക്കൽ.
ഏറ്റവും കൂടുതൽതേങ്ങാ ഒരു മിനിട്ട് കൊണ്ട് ഭംഗിയായി പൊട്ടിക്കണം. നാല് പുരുഷൻമാരും 35 സത്രീകളും. ആവേശം ഉച്ചസ്ഥായിലായതോടെ തേങ്ങാ തീർന്നതായി അറിയിപ്പ് വന്നു.അതൊടെ മത്സരത്തിന് തൊട്ടുമുമ്പ് പേരു നൽകിയവർ പങ്കെടുക്കാനാവാതെ നിരാശരായി.എന്നാലും നല്ലൊരു മൽസരം കാണാനായതിന്റെ ആവേശമായിരുന്നു എല്ലാവർക്കും.