മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ രണ്ടാഴ്ചയ്ക്കിടെ അപകടങ്ങളില്‍ പൊലിഞ്ഞത് അഞ്ചു പേരുടെ ജീവനുകള്‍. അശാസ്ത്രീയമായ റോഡു നിര്‍മാണം ദേശീയപാതയെ മരണപാതയാക്കി മാറ്റി.
ദേശീയപാത നിര്‍മാണം പുരോഗമിക്കുന്നതിനിടെ ഏതു വഴിക്കൊക്കെ വാഹനങ്ങള്‍ പോകണമെന്ന് മനസിലാകില്ല. ദിശമാറി വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കാനുള്ള സാധ്യതയേറെ. പണി നടക്കുന്ന റോഡാണെന്ന ചിന്തയില്ലാതെ പരുക്കന്‍ ഡ്രൈവിങ്ങാണ് സ്വകാര്യ ബസ് ഡ്രൈവര്‍മാരുടേത്. കുരുക്കിലെ സമയം മറികടക്കാനുള്ള ശ്രമത്തിനിടെ മരണപാച്ചില്‍ നടത്തുമ്പോള്‍ യാത്ര പലപ്പോഴും അപകടത്തില്‍ കലാശിക്കും. ഇരുപത്തിയെട്ടര കിലോമീറ്ററിലാണ് ദേശീയപാതയുടെ പണി നടക്കുന്നത്. അപകാതകള്‍ നാട്ടുകാര്‍ പലപ്പോഴും ചൂണ്ടിക്കാട്ടുമെങ്കിലും റോഡു പണിയുന്ന കമ്പനിക്കാര്‍ ഗൗനിക്കാറില്ല.
ദേശീയപാതയിലെ തിരക്കുള്ള ജംക്ഷനുകളില്‍ പൊലീസിനെ നിയോഗിക്കണം. അപായ സൂചന നല്‍കുന്ന അടയാളങ്ങള്‍ സ്ഥാപിക്കണം. തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതി നല്‍കി. കോടതി പറഞ്ഞിട്ടും നിര്‍ദ്ദേശങ്ങള്‍ നടപ്പായില്ല. മൂന്നു ബൈക്കുകള്‍ , ഒരു ഓട്ടോറിക്ഷ, ഒരു കാര്‍ ഇങ്ങനെ പോകുന്നു അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പട്ടിക. രാത്രികാലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും.