കൊച്ചിയിൽ കായലിൽ ചാടിയ പെൺകുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കി. കോതമംഗലത്ത് പുഴയിൽ കാണാതായ എൻജിനീയറിങ് വിദ്യാർഥിയെയും കണ്ടെത്താനായിട്ടില്ല.
ശനിയാഴ്ച വൈകിട്ടോടെയാണ് തോപ്പുംപടി പഴയ പാലത്തിൽ നിന്ന് പെൺകുട്ടി കായലിലേക്ക് ചാടിയതായി വഴിയാത്രക്കാർ അറിയിച്ചത്. പൊലീസും ഫയർഫോഴ്സും ചേർന്ന് രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാവികസേനയുടെ സഹായത്തോടെ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ചാടിയത് ആരാണെന്നും തിരിച്ചറിയാനായിട്ടില്ല. അതിനിടെ പതിനാറുകാരിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ പൊലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ കൂടുതല്‍ വിവരങ്ങൾ ലഭിച്ചിട്ടില്ല. കോതമംഗലത്ത് പുഴയിൽ കാണാതായ യുവാവിനായും തിരച്ചിൽ തുടരുകയാണ്. നെല്ലിമറ്റം എംബിറ്റ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായ അനന്തകൃഷ്ണന്‍ ശനിയാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. നേര്യമംഗലം പത്താഴപ്പാറയില്‍ ശക്തമായ ഒഴുക്കുള്ള ഭാഗത്താണ് അപകടമുണ്ടായത്. ഒഴുക്ക് കാരണം തിരച്ചിലും ദുഷ്കരമാണ്. രാത്രി നിർത്തിവച്ച തിരച്ചിൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ വീണ്ടും നടത്തുകയാണ്.