റോഡിനു കുറുകെ ചാടിയ കാട്ടുപൂച്ച ഓട്ടോറിക്ഷയുടെ ടയറിനിടയിൽ കുടുങ്ങി. നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ മറിഞ്ഞു. പരുക്കേറ്റ ആലാംപള്ളിയിലെ ഓട്ടോ ഡ്രൈവർ വി.എസ്.ലിജീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിലെ യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തിന് എട്ടാംമൈൽ സ്കൂൾ ജംക്ഷനിലാണു സംഭവം.
ഗുരുതര പരുക്കേറ്റു വഴിയിൽകിടന്ന പൂച്ചയ്ക്കു വെള്ളം നൽകുന്നതിനിടെ അത് നാട്ടുകാരിൽ ഒരാളായ ഷിജോയെ കടിച്ചു. ഷിജോയും ചികിൽസ തേടി. എസ്ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് പൂച്ചയെ ചാക്കിലാക്കി പാമ്പാടി മൃഗാശുപത്രിയിലും അരീപ്പറമ്പ് മൃഗാശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടിടത്തും ഡോക്ടമാർ ഇല്ലായിരുന്നു. പൊലീസ് വാഹനത്തിൽ തന്നെ പൂച്ചയെ കോടിമത മൃഗാശുപത്രിയിലെത്തിച്ചു. വാരിയെല്ലിനു പരുക്കേറ്റ പൂച്ചയ്ക്ക് അടിയന്തര ചികിൽസ നൽകിയെങ്കിലും ചത്തു.