തലയോലപ്പറമ്പ്∙ ആറു മാസത്തെ കാത്തിരിപ്പിന്റെ വേദന പറഞ്ഞറിയിക്കാൻ മോണ്ടിക്കു കഴിയില്ല; കാരണം അവനു സംസാരശേഷിയില്ല. പക്ഷേ, അവന്റെ കണ്ണിൽ നിന്നൊഴുകിയ സന്തോഷക്കണ്ണീരും അവന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിയും വാക്കുകളേക്കാൾ വാചാലമായിരുന്നു. മാതാപിതാക്കളുടെ കൈപിടിച്ച് അവൻ മടങ്ങി. ന്യൂഡൽഹിയിലെ ഷുക്കൂർപുർ റെയിൽവേ സ്റ്റേഷനു സമീപം കോളനിയിൽ താമസിക്കുന്ന പുരൻ ചന്ദിനും അനിതയ്ക്കുമാണ് ആറു മാസത്തിനുശേഷം നഷ്ടപ്പെട്ട മകനെ തിരിച്ചു കിട്ടിയത്.
ഇവരുടെ മൂന്നു മക്കളിൽ ഇളയവനാണ് മോണ്ടി. ഇന്നലെ നീർപ്പാറ അസീസി ഹയർസെക്കൻഡറി ബധിര വിദ്യാലയത്തിൽ എത്തിയ മാതാപിതാക്കളുടെയും മോണ്ടിയുടേയും പുനഃസമാഗമം വികാരനിർഭരമായിരുന്നു. ഡൽഹിയിൽ ഓട്ടോ ഡ്രൈവറാണ് മോണ്ടിയുടെ അച്ഛൻ പുരൻചന്ദ്. സാമ്പത്തികശേഷി കുറഞ്ഞ കുടുംബം. സംസാര ശേഷിയില്ലാത്ത മോണ്ടിയെ പഠിപ്പിക്കാൻ അവിടെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വീടിനടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടി ട്രെയിൻ കയറിയതെന്നാണ് കരുതുന്നത്.
സംസാര ശേഷിയില്ലാത്ത പത്തു വയസ്സുകാരനെ ആറുമാസം മുൻപ് എറണാകുളം റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എ.അജിമോനാണ് കണ്ടെത്തിയത്. അജിമോൻ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. സംസാരശേഷിയില്ലാത്തതിനാൽ പേരോ നാടോ അറിയാനായില്ല.