തൊമ്മൻകുത്ത് ചിറ്റേത്ത്കുടയിൽ സലോമിയുടെ വീട്ടുമുറ്റത്തുളള പഴം കണ്ടാൽ ആരും ഒന്നും സൂക്ഷിച്ചു നോക്കും. ഇതു വരെ കാണാത്ത ഒരു പഴം, ഗംഭീര രുചിയും മണവും. ഗാക് എന്ന് വിളിക്കുന്ന പഴത്തിന് മലയാളത്തിൽ മധുരപ്പാവൽ എന്നും മുള്ളൻ പാവലെന്നുമാണ് പേര്.
തായ്‌ലാൻഡിലെ വിശേഷപ്പെട്ട ഇനമായ ഗാക് പഴം കൃഷി ചെയ്ത് വിജയിച്ചിരിക്കുകയാണ് തൊടുപുഴ വണ്ണപ്പുറത്തെ ഒരു വീട്ടമ്മ. രുചിയും ഔഷധ ഗുണങ്ങളുമുളള ഗാക് കൃഷിക്ക് സംസ്ഥാനത്തെ മണ്ണും കാലാവസ്ഥയും ഏറെ അനുയോജ്യമെന്നാണ് ഈ വീട്ടമ്മയുടെ കണ്ടെത്തൽ.
തായ്‌ലാൻഡ്, ഓസ്ട്രേലിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ തഴച്ചുവളർന്നിരുന്ന പഴമാണ് ഇടുക്കിയിലും വേരുറപ്പിച്ചത്. മെമോർഡിക്ക കൊച്ചിൻ ചിനെൻസിസ് എന്ന ശാസ്ത്രീയ നാമത്തിലാണ് ഗാക്ക് പഴം അറിയപ്പെടുന്നത്. രുചിയും ഔഷധ ഗുണങ്ങളുമുളള ഗാക് കൃഷിക്ക് സംസ്ഥാനത്തെ മണ്ണും കാലാവസ്ഥയും ഏറെ അനുയോജ്യമാണ്.
തായ്‌ലാൻഡിലെ സുഹൃത്തയച്ചു നൽകിയ കിഴങ്ങുകൾ കൗതുകത്തിന് നട്ടുനനച്ചു. പേരിൽ കൊച്ചിയുണ്ടെങ്കിലും കേരളവുമായി ഗാകിന് കാര്യമായ ബന്ധമില്ല. തായ്‌ലാൻഡിലും വിയറ്റ്നാമിലും വിശേഷ ദിവസങ്ങളിൽ ഈപഴമിട്ട് വേവിച്ച ചുവന്ന ചോറു വിളമ്പുന്നത് സാധാരണമാണ്. പ്രമേഹത്തിന് മികച്ച ഔഷധമാണ് ഗാക. കിഴങ്ങും തണ്ടും പ്രത്യുൽപാദനത്തിനായി ഉപയോഗിക്കാം. ആൺ പെൺ ചെടികൾ കണ്ടെത്തി ഒരുമിച്ച് വളർത്തണമെന്ന് മാത്രം. വിദേശത്ത് ഒറ്റ തവണ മാത്രം ഫലം തരുന്ന ചെടി കേരളത്തിൽ രണ്ടും മൂന്നും തവണ കായ്ച്ചു. അതുകൊണ്ടുതന്നെ ഗാക് കൃഷി വിപുലമാക്കാനുള്ള ആലോചനയിലാണ് സലോമി.