മല്‍സരങ്ങള്‍ക്കൊപ്പം ഒരു നാടിന്റെ സാംസ്കാരിക പാരമ്പര്യംകൂടിയാണ് കുട്ടനാടിന് നെഹ്റുട്രോഫി ജലോല്‍സവം. 65ാമത് ജലോല്‍സവം ശനിയാഴ്ച പുന്നമടക്കായലില്‍ നടക്കുമ്പോള്‍ വള്ളങ്ങളുടെ വൈവിധ്യവും ആളെണ്ണവും അടുത്തറിയാം.
ചരിത്രത്തിലും യുദ്ധമുഖത്തേക്ക് ഭടന്മാരെ കൊണ്ടുപോയവനാണ് ചുണ്ടന്‍. ഇന്നിവന്‍ ജലോല്‍സവങ്ങളിലെ രാജാവാണ്. പത്തിവിടര്‍ത്തി നില്‍ക്കുന്ന കരിനാഗത്തെപ്പോലെയാണ് ഘടന. ചരിത്രപരമായൊരു നിയോഗമുണ്ട് ചുണ്ടന്‍വള്ളങ്ങള്‍ക്ക്. അവന്‍ അന്നും ഇന്നും പോരാളിയാണ്. തുഴക്കാരും നിലക്കാരും പങ്കായക്കാരുമെല്ലാമായി ശരാശരി 100 പേരെങ്കിലും കുതിക്കുന്ന ആഞ്ഞിലിത്തടിയാണ് ഇന്ന് ചുണ്ടന്‍വള്ളം. പുന്നമടയില്‍ നാളെ ഇറങ്ങുന്നത് 20ചുണ്ടനുകളാണ്. കാരിച്ചാലും ചമ്പക്കുളവും നടുഭാഗവും കാട്ടില്‍തെക്കതിലും ഗബ്രിയേലും ആയാപറമ്പും ജവഹര്‍ തായങ്കരിയും പായിപ്പാട് ചുണ്ടനുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു.
ഒാടിവള്ളമെന്നും വടക്കന്‍ ഒാടിയെന്നും വിളിപ്പേര്. തുഴക്കാരുടെ എണ്ണം അനുസരിച്ച് എ ഗ്രേഡെന്നും ബി ഗ്രേഡെന്നും തരംതിരിവ്. 38ലധികം തുഴക്കാരുള്ളതാണ് എ ഗ്രേഡ്. അതില്‍ താഴെ ബി ഗ്രേഡ്. നെഹ്റുട്രോഫിയില്‍ സ്ത്രീകള്‍ തുഴക്കാരായി എത്തുന്നത് തെക്കന്‍ ഒാടി കെട്ടുവള്ളങ്ങളിലും തറവള്ളങ്ങളിലുമാണ്. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളും 25 ബി ഗ്രേഡ് വള്ളങ്ങളുമാണ് ഇത്തവണയുള്ളത്. തെക്കനോടിയില്‍ മൂന്നുവീതം തറവള്ളങ്ങളും കെട്ടുവള്ളങ്ങളും.
അമരത്തിന് ചുണ്ടന്‍വള്ളത്തിന്റെ അമരത്തിനോട് സാദൃശ്യമുള്ളതാണ് വെപ്പുവള്ളങ്ങള്‍. മുപ്പതുമുതല്‍ 65 വെര തുഴക്കാര്‍ കയറുമ്പോള്‍ എ എന്നും ബി എന്നും ഗ്രേഡുകള്‍. ഇത്തവണ എ ഗ്രേഡില്‍ ഒമ്പതും ബി ഗ്രേഡില്‍ ആറും വെപ്പുവള്ളങ്ങളാണ് മല്‍സരിക്കുന്നത്.
അമരവും മുന്‍ഭാഗവും ഒരുപോലെ ചുരുളുകളോട് കൂടിയ ചെറുവള്ളമാണ് ചുരുളന്‍. നാട്ടിന്‍പുറങ്ങളിലെ ജലമേളകളില്‍ ചുരുളന്‍ ഒരു പ്രധാന മല്‍സരവള്ളമാണ്. ഇരുപത് മുതല്‍ മുപ്പതുവരെ തുഴക്കാര്‍ക്ക് കയറാം. മൂന്ന് ചുരുളന്‍വള്ളങ്ങളാണ് ഇത്തവണത്തെ നെഹ്റുട്രോഫിക്ക് മല്‍സരിക്കുന്നത്. അങ്ങിനെ രൂപത്തിലും തുഴക്കാരുടെ എണ്ണത്തിലും വൈവിധ്യങ്ങളുമായി പുന്നമട നീന്താനൊരുങ്ങുകയാണ് വള്ളങ്ങള്‍ .