കൊച്ചി അമ്പലമേടിലെ ഫാക്ടിന്റെ അനുബന്ധ സ്ഥാപനമായ എഫ് ആർ ബിഎല്ലിലെ തൊഴിലാളി സമരം പിൻവലിച്ചു. റീജ്യണൽ ലേബർ കമ്മിഷണർ വിളിച്ചുചേർത്ത ചർച്ചയിൽ തൊഴിലാളികളുടെ വേതന വർധനയെന്ന ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചു. ഒന്നര മാസം നീണ്ട സമരം നിർമാണ മേഖലയിൽ കോടികളുടെ നഷ്ടത്തിന് ഇടയാക്കിയെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് റീജ്യണൽ ലേബർ ഒാഫിസർ വീണ്ടും ഇടപെട്ടത്
ശമ്പള പരിഷ്കരണവും സ്ഥിരം നിയമനവും ആവശ്യപ്പെട്ട് ജൂലൈ മൂന്നാം തിയതി മുതലാണ് എഫ് ആർ ബിഎല്ലിലെ തൊഴിലാളികള്‍ സംയുക്തസമരസമിതി രൂപീകരിച്ച് സമരം തുടങ്ങിയത്. റീജ്യണൽ ലേബർ കമ്മിഷണർ രണ്ട് തവണ ചർച്ച നടത്തിയെങ്കിലും മാനേജ്മെന്റ് വിട്ടുവീഴ്ചയക്ക്ക് തയാറായിരുന്നില്ല. സമരം കാരണം പ്ലാന്റിലെ ഉൽപാദനം പൂര്ണമായും നിലച്ചു. ഇത് ജിപ്സം പാനൽ ഉപയോഗിച്ചുള്ള നിർമാണ മേഖല സ്തംഭിക്കാൻ ഇടയാക്കിയെന്നും വിദേശത്തേക്കുള്ള പാനൽ കയറ്റുമതി റദ്ദാക്കുന്നത് കമ്പനിയുടെ തകർച്ചയ്ക്ക് ഇടയാക്കുമന്നും ചൂണ്ടികാണിച്ചുള്ള മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് റീജ്യണൽ ലേബർ ഒാഫിസർ വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചത്. ദിവസവേതനം 550 രൂപയാക്കി ഉയർത്താൻ മാനേജ്്മെന്റ് തയാറായി. 2015ല്‍ അവസാനിച്ച കരാർ കാലാവധി 2018 സെപ്തംബർ വരെ നീട്ടി. പക്ഷേ സ്ഥിരം നിയമനമെന്ന ആവശ്യത്തിൽ ജനുവരിയിൽ നടക്കുന്ന ബോർഡ് യോഗത്തിന് ശേഷമേ തീരുമാനം ഉണ്ടാകൂ. ഒത്തുതീർപ്പ് വ്യവസ്ഥകൾ സിഐടിയു, ഐഎൻടിയുസി സംഘടനകൾ അംഗീകരിച്ചെങ്കിലും ബിഎംഎസ് പൂർണമായും അംഗീകരിച്ചിട്ടില്ല.
40 ദിവസം നീണ്ട തൊഴിലാളി സമരം കോടികളുടെ നഷ്ടമാണ് എഫ് ആർ ബി എല്ലിന് വരുത്തിവച്ചത്. വിദേശങ്ങളിലേക്കുള്ള ജിപ്തം കയറ്റുമതി കരാറുകളും റദ്ദായി.