കണ്ടുകൊതിതീരും മുമ്പ് കാണാമറയാത്തായ പിഞ്ചോമനയ്ക്കുവേണ്ടി നെഞ്ചുപിടയുന്ന വേദനയോടെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി കാത്തിരിക്കുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശികളായ മാതാപിതാക്കൾ. 1996ൽ ആനക്കല്ലിൽ നിന്നും കാണാതായ താഹിറിനെക്കുറിച്ച് ക്രൈം ബ്രാഞ്ചുൾപ്പെടെ അന്വേഷിച്ചിട്ടും ഇതുവരെയും ഒരുവിവരവും ലഭിച്ചിട്ടില്ല.
1996 സെപ്റ്റംബർ 20നാണ് താഹിറിനെ കാണാതാകുന്നത്. വീട്ടിലെത്തിയ ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരുന്ന കുട്ടി മുറ്റത്തേയ്ക്ക് കളിക്കാനിറങ്ങി. ഈ സമയം അടുക്കളയിലായിരുന്ന മാതാവ് റഷീദ മുറിയിലെത്തി തിരക്കിയപ്പോൾ കുട്ടി മുറ്റത്തേയ്ക്കിറങ്ങിയെന്ന് ബന്ധുക്കൾ പറഞ്ഞു. മുറ്റത്ത് കാണാതായതോടെ ബന്ധുക്കളും പരിഭ്രാന്തിയിലായി. പരിസരങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലു താഹിറിനെ കണ്ടെത്താനായില്ല.
തിരയാൻ സ്ഥലമൊന്നും ബാക്കിയില്ലായിരുന്നു. പല സംഘങ്ങളിലായി തിരിഞ്ഞ് നാട്ടുകാരും അന്വേഷണം നടത്തി. ദിവസങ്ങൾക്കുള്ളിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഇതിനിടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പലതവണ പരാതി നൽകി.
വർഷങ്ങൾക്ക് ശേഷം ഉപ്പുതറയിലും എറണാകുളത്തുംവച്ച് താഹിറിന്റെ രൂപസാദൃശ്യമുള്ള കുട്ടികളെ കണ്ടെത്തിയെങ്കിലം ഡിഎൻഎ പരിശോധനയിൽ പരാജയപ്പെട്ടു. ഇതോടെ കുടുംബത്തിന്റെ പ്രതീക്ഷകൾ അറ്റു. ശത്രുക്കളൊന്നും തങ്ങൾക്കില്ലായിരുന്നുവെന്ന് ജലീൽ പറയുന്നു. അുകൊണ്ട് തന്നെ ആരെയും സംശയമില്ല.. താഹിറിനെ കാണാതാകുമ്പോൾ റഷീദ ഗർഭിണിയായിരുന്നു അന്നത്തെ മനോവിഷമത്തിന്റെ ആഘാതം കുഞ്ഞിനെയും ബാധിച്ചു. വൈകല്യങ്ങളോടെ താഹിറിന്റെ അനുജൻ പിറന്നുവീണത്. മകൻ നഷ്ടപ്പെട്ടതിന്റെ ദുഖം ജലീലിനെ നിത്യ രോഗിയാക്കി. തീരാദുഖത്തിനിടയിലും പ്രതീക്ഷയോടെ ഇവർ കാത്തിരിക്കുന്നു. താഹിറിന്റെ വരവിനുവേണ്ടി.