സിയാച്ചിൻ മഞ്ഞുമലയിൽ രാജ്യത്തിനായി ജീവത്യാഗം ചെയ്ത ലാൻസ് നായിക് ബി. സുധീഷിന്റെ ജീവിതം വൈകാരികത നിറയുന്ന സിനിമയായി കണ്ടിരിക്കുമ്പോൾ അച്ഛൻ ബ്രഹ്മപുത്രന്റെയും സഹോദരി സുരേഖയുടെയും ഭാര്യ സാലുമോളുടെയും കണ്ണും മനസ്സും നിറഞ്ഞു തുളുമ്പുകയായിരുന്നു. സുലുമോളുടെ മടിയിൽ ഒന്നുമറിയാതെ കൗതുക കണ്ണുമായി സുധീഷിന് ഒരു നോക്കുപോലും കാണാൻ കഴിയാതിരുന്ന മകൾ മീനാക്ഷിയും.
രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീരജവാന്റെ ജീവിതം പ്രമേയമാക്കി ദേവ് ജി.ദേവൻ ഒരുക്കിയ ഷോർട്ട് ഫിലിം സെന്റ് തെരേസാസ് കോളജിൽ ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ അതു കണ്ടിരുന്നവരുടെയെല്ലാം കണ്ണു നനയിക്കുന്നതായി. നടൻ ജയറാം, സംവിധായകൻ മേജർ രവി, കണ്ണൻ താമരക്കുളം, കലാഭവൻ ഷാജോൺ, സരയു തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖർ ആദ്യ പ്രദർശനത്തിൽ അതിഥികളായെത്തി.
രാജ്യത്തിനു വേണ്ടി നാം എന്തു ചെയ്തു എന്ന ചോദ്യം അവശേഷിപ്പിച്ചാണ് അരമണിക്കൂർ നീളുന്ന ചിത്രം അവസാനിക്കുന്നത്. ദേവ് ജി. ദേവൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മനോജ് എസ്. നായർ, സീമ ജി. നായർ, സരിത ബാലകൃഷ്ണൻ, ജോയ് ജോൺ, ജയിംസ് പാറക്കൽ, ജെ.പി. ശർമ എന്നിവരാണ് അഭിനേതാക്കൾ. എറണാകുളം എടക്കാട്ടുവയലിലായിരുന്നു ചിത്രീകരണം.