ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഭീതിവിതയ്ക്കുന്ന കാട്ടാനകളെ താപ്പാനകളെ ഉപയോഗിച്ച് തുരത്താന്‍ വനംവകുപ്പ് നടപടി തുടങ്ങി. കോന്നി, കോട്ടൂര്‍ ആനത്താവളങ്ങളില്‍ നിന്നെത്തിച്ച രണ്ട് താപ്പാനകളെ ആനയിറങ്കലില്‍ എത്തിച്ചു. കൂട്ടമായെത്തുന്ന കാട്ടാനകളെ ആദ്യം തുരത്തിയ ശേഷം പ്രശ്‌നക്കാരായ മൂന്ന് കൊമ്പന്‍മാരെ പിടികൂടാനാണ് തീരുമാനം.
മുപ്പതിലേറെ കാട്ടാനകളാണ് ചിന്നക്കനാല്‍ പഞ്ചായത്തില്‍ തമ്പടിച്ചിട്ടുളളത്. ഇതില്‍ ഒറ്റയ്ക്ക് അലയുന്ന മൂന്ന് കൊമ്പന്‍മാരാണ് പ്രശ്‌നക്കാര്‍. ഇവരെ പിടികൂടാനാണ് കോന്നി സോമന്‍, കോട്ടൂര്‍ മണിയന്‍ എന്നീ താപ്പാനകളെ ആനയിറങ്കലില്‍ എത്തിച്ചത്. കുഞ്ഞുങ്ങളോടൊപ്പം പ്രദേശത്ത്് വിലസുന്ന കാട്ടാനക്കൂട്ടത്തെയാണ് ആ്ദ്യം വനത്തിലേക്ക് തുരത്തുക. ഇതോടൊപ്പം പ്രശ്‌നക്കാരായ അരിക്കൊമ്പന്‍, ചക്കകൊമ്പന്‍ എന്നീ ആനകളെ നിരീക്ഷിക്കും. അനുകൂല സാഹചര്യം ഒരുങ്ങുമ്പോള്‍ താപ്പാനകളെ ഉപയോഗിച്ച് ഇവയെ പിടികൂടാനാണ് തീരുമാനം. ഒരു മാസം താപ്പാനകള്‍ പ്രദേശത്തുണ്ടാകും.
മുൻപ് പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതോടെ തമിഴ്നാട്ടില്‍ നിന്നും താപ്പാനകളെ എത്തിച്ച് വിരട്ടിയോടിക്കുന്നതിന് ശ്രമം നടത്തിയിരുന്നു. ആറ് കാട്ടാനകളുടെ കൂട്ടത്തെ താപ്പാനകള്‍ വിരട്ടി മതികെട്ടാന്‍ ചോലയിലേയ്ക്ക് അന്ന് കയറ്റിവിട്ടു. ഇതിന് ശേഷം ഇവ കാടിറങ്ങിയിട്ടില്ല. എന്നാല്‍ അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമം അന്ന് പരാജയപ്പെട്ടു. ഇതിന് ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ ആനയിറങ്കലിലും മുള്ളംതണ്ടിലും കാട്ടാന വ്യാപകമായി നാശം വിതച്ചതോടെയാണ് വനംവകുപ്പ് കേരളത്തിലെ നിന്നുള്ള താപ്പാനകളെ ആനയിറങ്കലില്‍ എത്തിച്ചിരിക്കുന്നത്.