നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ തൊഴിലാളി യൂണിയനുകള്‍ തടി കയറ്റുന്നത് തടഞ്ഞതായി ആക്ഷേപം. ക്രെയിന്‍ ഉപയോഗിച്ച് തടി കയറ്റുന്നതിനും കൂലി വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. തടി വ്യാപാരിയായ പാറത്തോട് പുത്തന്‍വീട്ടില്‍ പാറയില്‍ ഷാഹുല്‍ ഹമീദാണ് പരാതിക്കാരന്‍.
നോക്കകൂലി നല്‍കാത്തതിന്റെ പേരില്‍ പാറത്തോട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ തൊഴിലാളി യൂണിയനുകള്‍ തടി കയറ്റുന്നത് തടഞ്ഞതായാണ് ആക്ഷേപം. പലയിടങ്ങളിലെയും തടികൾ കൊണ്ടുപോകാനാകാതെ കെട്ടിക്കിടക്കുകയാണ്. ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ തടി കയറ്റിയാലും കൂലി കിട്ടണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നതെന്ന് ഷാഹുൽ ഹമീദ് പറയുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇഷ്ടമുള്ള ആളുകളെ ഉപയോഗിച്ച് തടികയറ്റാന്‍ അനുകൂല ഉത്തരവ് ലഭിച്ചിരുന്നു.
ഈ ഉത്തരവ് നിലനില്‍ക്കേ കഴിഞ്ഞദിവസം കുന്നുംഭാഗത്ത്നിന്ന് തടികയറ്റുന്നത് തൊഴിലാളികളും യൂണിയന്‍ നേതാക്കളും തടഞ്ഞു. തടികയറ്റിയാല്‍ ലോറിയും ക്രെയിനും അടിച്ച് തകര്‍ക്കുമെന്നും വാഹനങ്ങള്‍ കത്തിക്കുമെന്നുമായിരുന്നു ഭീഷണി. വിവരമറിയിച്ചെങ്കിലും പോലീസും യൂണിയനുകൾക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് ആക്ഷേപം.
വന്‍തുക കടംവാങ്ങി വ്യാപാരം നടത്തുന്ന ഷാഹുൽ ഹമീദിന് നോക്കുകൂലിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രശ്നത്തിൽ അധികാരികളുടെ ഭാഗത്തു നിന്ന് നീതിപൂർവ്വമായ സമീപനം ഉണ്ടാകണമെന്നാണ് ആവശ്യം.