ചിന്നക്കനാൽ, ആനയിറങ്കൽ മേഖലയിൽ ഭീതിവിതയ്ക്കുന്ന കാട്ടാനകളെ പിടികൂടാൻ വനംവകുപ്പ് താപ്പാനകളെ എത്തിക്കും. കോട്ടൂരിൽ നിന്നും കോന്നിയിൽ നിന്നും രണ്ട് താപ്പാനകളെയാണ് ഇന്ന് എത്തിക്കുക. കാട്ടാനശല്യം വീണ്ടും രൂക്ഷമായി നാട്ടുകാർ സമരംതുടങ്ങിയ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നടപടി.
ചിന്നക്കനാൽ പഞ്ചായത്തിൽ ആനയിറങ്കൽ മേഖലയിൽ മുപ്പതിലേറെ കാട്ടാനകളാണ് തമ്പടിച്ചിട്ടുള്ളത്. ഇതിൽ ജനവാസമേഖലയിലെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് മൂന്ന് കൊമ്പൻമാരാണ്. അരിക്കൊമ്പൻ, ചക്കകൊമ്പൻ, ചില്ലിക്കൊമ്പൻ എന്നിങ്ങനെയാണ് പ്രശ്നക്കാരായ ആനകൾക്ക് നാട്ടുകാർ നൽകിയിരിക്കുന്ന പേര്. എഴുപതിലേറെ വീടുകളും കടകളും തകർത്ത കൊമ്പൻമാരുടെ ആക്രമണത്തിൽ മൂന്ന് പേരും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം റേഷൻകടയും കാറും ആന തകർത്തതോടെ ജനങ്ങൾ നിരത്തിലറങ്ങി.
ഇതോടെയാണ് താപ്പാനകളെ എത്തിക്കാനുള്ള തീരുമാനം. കേരളത്തിലെ മികച്ച താപ്പാനകളായ മണിയൻ, സോമൻ എന്നിവരാണ് ചിന്നക്കനാലിൽ എത്തിക്കുന്നത്. ബുധനാഴ്ചയോടെ കാട്ടാനകളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കും. നേരത്തെ തമിഴ്നാട്ടിൽ നിന്നെത്തിച്ച രണ്ട് താപ്പാനകൾ അരിക്കൊമ്പന് മുന്നിൽ തോറ്റു പിൻമാറിയിരുന്നു. അഞ്ച് മയക്കുവെടിവെച്ചിട്ടും അരിക്കൊമ്പനെ വരുതിയിലാക്കാൻ കഴിഞ്ഞില്ല. പ്രദേശത്ത് ഭീതിവിതയ്ക്കുന്ന മൂന്ന് കൊമ്പൻമാരെയും പിടിച്ചുകെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.