നെഹ്റുട്രോഫി മൽസരത്തിൽ പുന്നമടയിൽ വിജയക്കൊടി പാറിക്കാൻ കശ്മീരിൽ നിന്നുള്ള തുഴക്കാരും തയാർ. ദാൽ തടാകത്തിൽ തുഴയെറിഞ്ഞ കരുത്തുമായി കുമരകം ടൗൺ ബോട്ട് ക്ലബിന്റെ തുഴച്ചിൽക്കാരായാണു ഇവരുടെ അരങ്ങേറ്റം.
നീളം കൂടിയ, സവിശേഷത ആകൃതിയുള്ള ചുണ്ടൻ വള്ളം ഇവർ കാണുന്നത് ആദ്യമായാണ്. ആദ്യമൊന്നു അമ്പരന്നെങ്കിലും പരിശീലകന്റെ നിർദേശത്തോടെ തുഴയാൻ പഠിച്ചു. കുമരകത്തെ തുഴക്കാർക്കൊപ്പം ഇപ്പോൾ നീട്ടി തുഴയിടാം. 30 പേരാണ് കശ്മീരില്‍ നിന്നെത്തിയ സംഘത്തിലുള്ളത്.
ഇവർക്കായി പ്രത്യേക ഭക്ഷണ ക്രമങ്ങളാണു ബോട്ട് ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. വേമ്പനാട് ബോട്ട് ക്ലബിന്റെ പായിപ്പാട് ചുണ്ടനിലും ഇതര സംസ്ഥാന തുഴക്കാർ തുഴയുന്നുണ്ട്. കുമരകത്തു നിന്നു മൂന്ന് ചുണ്ടനും തിരുവാർപ്പിൽ നിന്ന് ഒരു ചുണ്ടനും മൽസര രംഗത്തുള്ളതിനാൽ കരക്കാർ ചേരി തിരിഞ്ഞാണു ഓരോ ചുണ്ടനു പ്രോൽസാഹനം നൽകുന്നത്.