ചേരാനെല്ലൂർ മുട്ടാർ പുഴയിൽ ബോട്ടുയാത്രക്കാർക്ക് അപകടഭീഷണിയുയർത്തി ഉപയോഗശൂന്യമായ ബാർജുകൾ. ഫാക്ടിലേക്ക് അമോണിയ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ബാർജുകളിൽ രണ്ടെണ്ണമാണ് വടം പൊട്ടിയതിനെ തുടർന്ന് പുഴയിൽ മണിക്കൂറുകൾ ഒഴുകി നടന്നത്. കരാർ കമ്പനി ഉപേക്ഷിച്ച നാല് ബാർജുകളാണ് 12 വർഷമായി മുട്ടാറിന്റെ തീരത്ത് കിടക്കുന്നത്.
ഏലൂർ എഫ്എസിടിയിൽ നിന്ന് ഉദ്യോഗമണ്ഡലിലേക്ക് അമോണിയ കൊണ്ടുപോയിരുന്ന ബാർജുകളാണിത്. മുംബൈയിൽ നിന്നുള്ള കമ്പനിയുമായുള്ള കരാർ 12 വർഷം മുൻപ് അവസാനിച്ചു. കമ്പനി കയ്യൊഴിഞ്ഞ ബാർജുകൾ അന്ന് മുതൽ വിശ്രമത്തിലാണ്. കനത്ത മഴയിൽ പുഴയിൽ ഒഴുക്കി കൂടിയതോടെയാണ് രണ്ട് ബാർജുകളുടെ വടം പൊട്ടിയത്. ബോട്ടുകൾ സഞ്ചരിക്കുന്ന ഭാഗത്തേക്ക് ഒഴുകിയെത്തിയപ്പോഴാണ് ബാർജുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരെണ്ണം മഴവെള്ളം കയറി ചെളിയിൽ പുതഞ്ഞു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിനും ആദ്യം ബാർജ് മാറ്റാൻ സാധിച്ചില്ല.
ഉച്ചയോടെ ഇരട്ട എഞ്ചിനുള്ള ബോട്ട് എത്തിച്ചാണ് ബാർജുകൾ കെട്ടിവലിച്ച് കരയ്ക്കുടപ്പിച്ചത്. ഏലൂർ, വരാപ്പുഴ, ചേരാനല്ലൂർ ഭാഗങ്ങളിലേക്കുള്ള ജങ്കാർ സർവീസും ഇതുവഴിയാണ് കടന്ന് പോകുന്നത്. തുരുമ്പെടുത്ത ബാർജുകൾ ഇനി കെട്ടിയിടുന്നത് സുരക്ഷിതമല്ലെന്നും ഫയർഫോഴ്സ് അധികൃതർ മുന്നറിയിപ്പ് നൽകി. മുംബൈയിലെ കമ്പനിയുമായി ഫാക്ടിന്റെ കരാർ വർഷങ്ങൾക്ക് മുൻപ് അവസാനിച്ചതായും ബാര്ജ് മാറ്റേണ്ട ഉത്തരവാദിത്തം അവർക്കാണെന്നും ഫാക്ട് അറിയിച്ചു.