മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് ഉയർന്നതോടെ ലോവർ പെരിയാർ, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങൾ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ഭീഷണയിലാണ്.
മൂന്ന് ദിവസമായി ഇടവേളകളില്ലാതെ ഇടുക്കിയിൽ മഴ തിമിർക്കുകയാണ്. 41.2 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ശനിയാഴ്ച പെയ്തത്. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് നേര്യമംഗലത്താണ്. 115 മില്ലീമീറ്റർ. മഴ ശക്തി പ്രാപിച്ചതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും ഗണ്യമായി വർധിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2322 അടിയായി ഉയർന്നു. പൊൻമുടിയിൽ 48 മില്ലീമീറ്ററും, മാട്ടുപെട്ടിയിൽ 42 മില്ലീമീറ്ററും മഴ ലഭിച്ചു. എട്ടാം തീയതിവരെ ജില്ലയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് ആശങ്കയ്ക്ക് ഇടനൽകുന്നു.
കനത്ത മഴയിൽ ബണ്ട് തകർന്ന് കൊരങ്ങാട്ടി ആദിവാസി മേഖലയിൽ പത്ത് ഹെക്ടറിലെ നെൽകൃഷി നശിച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. കൊച്ചി- ധനുഷ്കോടി ദേശീയപാതയിലും അടിമാലി-കുമളി പാതയിലും വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. രാത്രികാല യാത്രകൾ ഒഴിവാക്കണമെന്നാണ് പൊലീസിന്റെ നിർദേശം.