പ്രവാസി ജീവിതം ഉപേക്ഷിച്ച് നാട്ടില്‍ കൃഷി തുടങ്ങിയ വ്യക്തിയാണ് തൃശൂര്‍ പെരിഞ്ഞനം സ്വദേശി കിഴക്കേടത്ത് രഞ്ജിത്. പച്ചക്കറി തോട്ടത്തില്‍ മല്‍സ്യവും ആടിനേയും പശുവിനേയും വളര്‍ത്തിയാണ് വേറിട്ട രീതി പയറ്റുന്നത്. സമ്മിശ്ര കൃഷിയുടെ പുത്തന്‍ പാഠങ്ങളാണ് രഞ്ജിത് ഈ ഭൂമിയില്‍ പരീക്ഷിക്കുന്നത്. മുന്നര ഏക്കര്‍ ഭൂമിയിലാണ് പരീക്ഷണം. രണ്ടു പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതം മതിയാക്കിയാണ് കര്‍ഷകന്റെ റോള്‍ ഏറ്റെടുത്തത്.
മൂന്നുവര്‍ഷം കൊണ്ടാണ് വീട്ടുപറമ്പിനെ കൃഷി ഭൂമിയാക്കി മാറ്റിയെടുത്തത്. മല്‍സ്യം വളര്‍ത്തലാണ് ഇവിടുത്തെ ഏറ്റവും വലിയ കൃഷി. ആധുനിക രീതിയില്‍ നവീകരിച്ച മൂന്നു കുളങ്ങള്‍ക്ക് മൊത്തം 20,000 ചതുരശ്ര അടി വിസ്തീര്‍ണം വരും. 3,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് രണ്ടുമാസം മുമ്പ് നിക്ഷേപിച്ചത്. അലങ്കാര മത്സ്യങ്ങള്‍ക്ക് മാത്രമായുള്ള മറ്റൊരു കുളത്തെ ഹാച്ചറിയാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.
മീന്‍ വളര്‍ത്തുന്ന കുളത്തിനു മുകളില്‍ തന്നെയാണ് കോഴി വളര്‍ത്താന്‍ സംവിധാനം. ഉൽപാദന ശേഷി 260 കോഴികള്‍ ഇവിടെയുണ്ട്. പ്രതിവര്‍ഷം 340 മുട്ടയിടുന്ന ഈ കോഴികളെ ഒന്നര വര്‍ഷം കഴിഞ്ഞാല്‍ ഇറച്ചിക്കോഴിയായി വില്‍ക്കാം. ഇവക്കും മറ്റു കന്നുകാലികള്‍ക്കും തീറ്റ നല്‍കാനായി തിന മുളപ്പിച്ച് പുല്ലാക്കുന്ന സംവിധാനവും ഇവിടെയുണ്ട്. ഹൈഡ്രോഫോണിക് സംവിധാനത്തിലൂടെ ഓരോ മണിക്കൂറിലും 20 സെക്കന്റ് സമയം വെള്ളം സ്പ്രേ ചെയ്താണ് ഏഴു ദിവസം കൊണ്ട് പുല്ല് മുളപ്പിച്ചെടുക്കുന്നത്.
മാര്‍ക്കറ്റില്‍ ലഭിക്കുന്ന കാലിത്തീറ്റയെക്കാള്‍ വിലക്കുറവും ഗുണം കൂടുതലുമാണ് പുല്ലിന്. 500 ഓളം വരുന്ന നേന്ത്ര, റോബസ്റ്റ വാഴകളും 310 ഓളം വരുന്ന തെങ്ങുകളും ഫാമിന് മാറ്റുകൂട്ടുന്നു.