തൃശൂർ ∙ മകനു നീതി കിട്ടുന്നതു വരെ തനിക്കു വിശ്രമമില്ലെന്നു പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച ശേഷം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വിനായകിന്റെ അച്ഛൻ കൃഷ്ണൻകുട്ടി പറഞ്ഞു.
വിനായകിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ പിരിച്ചുവിടണമെന്നും ഇവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നുമാവശ്യപ്പെട്ടു ഭൂ അധികാര സംരക്ഷണ സമിതി നടത്തിയ ഐജി ഓഫിസ് മാർച്ചിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്റെ അനുജൻ എന്തു തെറ്റാണു ചെയ്തതെന്നു പൊലീസുകാർ വ്യക്തമാക്കണമെന്നു ജ്യേഷ്ഠൻ വിഷ്ണുവും പറഞ്ഞു.
ദലിതുകളെ കൊന്നൊടുക്കുന്ന മോദി ഭരണത്തിന്റെ ഫാഷിസ്റ്റ് നിലപാടുകളാണു പിണറായി സർക്കാരും പിന്തുടരുന്നതെന്നു ഭൂ അധികാര സംരക്ഷണ സമിതി കൺവീനർ എം.ഗീതാനന്ദൻ ആരോപിച്ചു.
ദലിതർക്കെതിരെ അതിക്രമങ്ങൾ നടത്തിയ പൊലീസുകാരുടെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ചു പൊതുജനസമക്ഷം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎച്ച്ആർഎം ചെയർപേഴ്‌സൻ സലീനാ പ്രാക്കാനം, ആർഎംപി ചെയർമാൻ ടി.എൽ.സന്തോഷ്, ആർ.കെ.ആശ, മാർട്ടിൻ ഊരാളി, രാജേഷ് അപ്പാട്ട് (സിപിഐ എംഎൽ റെഡ് സ്റ്റാർ), കെ.കെ.ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. എം. ഗീതാനന്ദന്റെ നേതൃത്വത്തിൽ ഐജിക്കു നിവേദനം നൽകി.